< Back
Kerala
arrest
Kerala

റഷ്യൻ കൂലിപ്പട്ടാളത്തിൽ മലയാളികള്‍: മൂന്ന് ഏജന്റുമാർ കസ്റ്റഡിയിൽ

Web Desk
|
18 Jan 2025 12:42 PM IST

യുവാക്കളെ റഷ്യയിലേക്കു കൊണ്ടുപോയ ഏജന്റുമാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നത്

തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ നടപടിയുമായി പൊലീസ്. യുവാക്കളെ റഷ്യയിലേക്ക് കൊണ്ടുപോയ ഏജന്റുമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണ്.

ഏജന്റുമാരായ എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി, തൃശൂർ തെയ്യൂർ സ്വദേശി സിബി എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. റഷ്യയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജയിൻ കുര്യന്റെ ബന്ധുക്കളുടെ പരാതിയിലാണു പൊലീസ് നടപടി.

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അവശേഷിക്കുന്ന 18ൽ 16 പേരെ കുറിച്ച് വിവരമില്ല. യുക്രൈൻ യുദ്ധഭൂമിയിൽ പരിക്കേറ്റ മലയാളിയായ ജയിൻ കൂര്യൻ മോസ്‌കോയിൽ ചികിത്സയിൽ തുടരുകയാണ്. 96 പേരെ ഇതിനകം തിരികെ എത്തിച്ചെന്നും വിദേശകാര്യ വക്താവ് റൺദീർ ജയ്‌സ്വാൾ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടത്.

ഷെല്ലാക്രമണത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള ജയിൻ കുര്യൻ ബിനിലിന്റെ ബന്ധു കൂടിയാണ്. ഇലക്ട്രീഷ്യന്മാരായ ഇരുവരും റിക്രൂട്ടിങ് ചതിയിൽപെട്ടാണ് റഷ്യൻ കൂലിപ്പട്ടാളത്തിലെത്തിയത്.

Similar Posts