< Back
Kerala
അവരെന്‍റെ കോളറിൽ പിടിച്ചു.. തടയാനെത്തിയ അച്ഛന്‌റെ നെഞ്ചിൽ ആഞ്ഞ് തള്ളി
Kerala

''അവരെന്‍റെ കോളറിൽ പിടിച്ചു.. തടയാനെത്തിയ അച്ഛന്‌റെ നെഞ്ചിൽ ആഞ്ഞ് തള്ളി''

Web Desk
|
21 Aug 2022 9:50 AM IST

കഴിഞ്ഞ ദിവസമാണ് രോഹിനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് വിമൽകുമാർ മർദനമേറ്റ് മരിച്ചത്.

കൊച്ചി: ബൈക്കിലെത്തിയ സംഘത്തിന്റെ മർദ്ദനമേറ്റ് ആലുവ ആലങ്ങാട് നേരിക്കോഡ് സ്വദേശി വിമൽകുമാർ മരിക്കാനിടയായ സംഭവത്തിൽ വിശദീകരണവുമായി മകൻ രോഹിൻ. ഇന്നലെ രാത്രി വീടിന് മുന്നിൽ സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോഴാണ് രണ്ടു ബൈക്കുകളിലായി സംഘം എത്തിയത്. വീടെവിടെ എന്ന് ചോദിച്ച ശേഷം തിരിച്ചുപോയ ഇവർ അൽപനേരം കഴിഞ്ഞ് വീണ്ടുമെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു.

ഒരു കാര്യവുമില്ലാതെ ബഹളമുണ്ടാക്കുകയും തന്റെ കോളറിൽ കയറിപ്പിടിക്കുകയും ചെയ്‌തെന്ന് രോഹിൻ പറയുന്നു. 'ഒച്ച കേട്ട് അച്ഛനും അമ്മയും ഇറങ്ങിവന്നു. തടയാനെത്തിയ അച്ഛന് നേരെയായിരുന്നു പിന്നീട് കയ്യേറ്റം. അച്ഛന്റെ നെഞ്ചിൽ ആഞ്ഞ് തള്ളുകയും മർദ്ദിക്കുകയും ചെയ്തു. പുറമടിച്ചുള്ള വീഴ്ചയിൽ അച്ഛന് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയിൽ തന്നെ അച്ഛൻ മരിച്ചിരുന്നു'; രോഹിൻ പറഞ്ഞു.

സംഘത്തിലെ നിതിൻ എന്നയാളെ രോഹിൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ സമീപത്ത് തന്നെ താമസിക്കുന്നതാണെന്നും രോഹിൻ പറയുന്നു. പ്രതികൾ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊര്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്തിനാണ് സംഘം അക്രമമുണ്ടാക്കിയത് എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ആലങ്ങാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Related Tags :
Similar Posts