
മണ്ണാർക്കാട് നബീസ കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം
|പേരമകന്‍ ബഷീറും ഭാര്യ ഫസീലയുമാണ് കുറ്റക്കാർ
പാലക്കാട്: മണ്ണാർക്കാട് നബീസ കൊലപാതകക്കേസില്‍ രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. മണ്ണാർക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്. പേരമകന്‍ ബഷീറും ഭാര്യ ഫസീലയുമാണ് കുറ്റക്കാർ. രണ്ടാംപ്രതി ഫസീല ഏഴുവർഷം അധിക തടവും അനുഭവിക്കണം. പേരമകന്‍ ബഷീറും ഭാര്യ ഫസീലയും ചേർന്നായിരുന്നു തോട്ടര സ്വദേശിനിയായ നബീസയെ കൊലപ്പെടുത്തിയത്. ഇവർ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു.
2016ലാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി ആദ്യം വധശ്രമം നടന്നു. എന്നാല്‍, നബീസയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ല എന്നു മനസിലായതോടെ പ്രതികൾ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ചെന്നാണ് കേസ്. പ്രതികൾ തന്നെ തയാറാക്കിയ ആത്മഹത്യാ കുറിപ്പ് നബീസയുടെ സഞ്ചിയിൽനിന്ന് കിട്ടിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. നേരത്തെ മറ്റൊരു കേസിൽ പ്രതിയായ ഫസീലയ്ക്ക് വീട്ടിലേക്ക് വരാൻ നബീസ തടസമായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.