< Back
Kerala
ബൈജൂസിലെ കൂട്ട പിരിച്ചുവിടൽ; നീതി തേടി ജീവനക്കാർ മന്ത്രി ശിവൻകുട്ടിക്ക് മുന്നിൽ
Kerala

ബൈജൂസിലെ കൂട്ട പിരിച്ചുവിടൽ; നീതി തേടി ജീവനക്കാർ മന്ത്രി ശിവൻകുട്ടിക്ക് മുന്നിൽ

Web Desk
|
25 Oct 2022 6:31 PM IST

കമ്പനി തൊഴിലാളികളിൽ നിന്ന് നിർബന്ധിത രാജി ആവശ്യപ്പെടുകയാണെന്നും 170ഓളം ജീവനക്കാരെ ഇത് ബാധിക്കുമെന്നും ജീവനക്കാർ മന്ത്രിയെ അറിയിച്ചു

തിരുവനന്തപുരം: പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ പരാതിയുമായി ജീവനക്കാർ. തിരുവനന്തപുരം ടെക്നോ പാർക്കിലെ ബൈജുസ് ആപ്പിലെ ജീവനക്കാരാണ് പരാതിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ സമീപിച്ചത്.

തൊഴിൽ നഷ്ടം അടക്കം നിരവധി കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പരാതിയാണ് ജീവനക്കാർ നൽകിയത്. കമ്പനി തൊഴിലാളികളിൽ നിന്ന് നിർബന്ധിത രാജി ആവശ്യപ്പെടുകയാണെന്നും 170ഓളം ജീവനക്കാരെ ഇത് ബാധിക്കുമെന്നും ജീവനക്കാർ മന്ത്രിയെ അറിയിച്ചു. ടെക്‌നോപാര്‍ക് ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിലാണ് ജീവനക്കാർ പരാതി സമർപ്പിച്ചത്.

പരാതി സ്വീകരിച്ച മന്ത്രി വിഷയം ഗൗരവമായി എടുക്കുന്നുവെന്ന് അറിയിച്ചു. സംഭവത്തിൽ തൊഴിൽവകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

2023ഓടെ 2500 ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചന നേരത്തെ തന്നെ ബൈജൂസ്‌ നൽകിയിരുന്നു. 2023 മാർച്ച് മാസത്തോടെ സ്ഥാപനത്തെ ലാഭത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഇതോടെ കമ്പനിയുടെ 5% തൊഴിലാളികൾക്ക് അടുത്ത ആറ് മാസത്തിനുള്ളിൽ ജോലി നഷ്ടപ്പെട്ടേക്കും.

പുതിയ നീക്കം കാര്യക്ഷമത ഉയർത്താനും ചെലവ് കുറയ്ക്കുന്നതിനുമാണ് പുതിയ നടപടിയെന്നാണ് കമ്പനിയുടെ ന്യായീകരണം. ഇതിന്റെ ഭാഗമായി മറ്റു മാർഗങ്ങളും ബൈജൂസ് ആവിഷ്‌കരിച്ചിട്ടുണ്ട്. ബ്രാൻഡിനെ കുറിച്ച് ജനങ്ങൾക്ക് കൃത്യമായ അവബോധം നൽകാനായിട്ടുണ്ടെന്നും സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് പറഞ്ഞിരുന്നു. ഹൈസ്‌കൂൾ വിഭാഗമായ കെ10ന് കീഴിൽ സഹ പ്ലാറ്റ്‌ഫോമുകളായ മെറിറ്റ്‌നേഷൻ, ട്യൂട്ടർവിസ്റ്റ, സ്‌കോളർ, ഹാഷ്‌ലേൺ എന്നിവയെ ബൈജൂസ് ലയിപ്പിക്കും. അതേ സമയം ആകാശ്, ഗ്രേറ്റ് ലേണിംഗ് എന്നിവ രണ്ട് പ്ലാറ്റ്‌ഫോമുകളായി തുടരും.

കനത്ത നഷ്ടമാണ് ബൈജൂസ്‌ നേരിട്ട് കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ മുൻനിര എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ്‌ തകർച്ചയുടെ വക്കിലാണ്. 2020-21 സാമ്പത്തികവർഷം 4,588 കോടി രൂപയായാണ് ബൈജൂസിന്റെ നഷ്ടം. ഇക്കാലയളവിൽ 2,428 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ വരുമാനം. 2021-22 സാമ്പത്തിക വർഷത്തെ കണക്കുകൾ ബൈജൂസ് പുറത്തുവിട്ടിട്ടില്ല.

Related Tags :
Similar Posts