< Back
Kerala
Muvattupuzha Ashraf moulavi on mediaone verdict

Muvattupuzha Ashraf moulavi

Kerala

മീഡിയവൺ വിധി ബി.ജെ.പി സർക്കാരിന്റെ ഏകാധിപത്യ നിലപാടിനേറ്റ തിരിച്ചടി: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Web Desk
|
5 April 2023 6:12 PM IST

പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം ജനാധിപത്യ വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

തിരുവനന്തപുരം: മീഡിയവൺ ചാനലിന്റെ പ്രക്ഷേപണ വിലക്ക് നീക്കിയ സുപ്രിംകോടതി വിധി കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. പൗരാവകാശങ്ങൾ നിഷേധിക്കാൻ രാജ്യസുരക്ഷയെ സർക്കാർ ഉപയോഗിക്കുകയാണെന്ന കോടതി നിരീക്ഷണം ഫാഷിസ്റ്റ് സർക്കാരിനുള്ള താക്കീതാണ്. സർക്കാരിന്റെ ജനവിരുദ്ധ നയനിലപാടുകളെ തുറന്നുകാണിക്കാനും വിമർശിക്കാനും ഉള്ള സ്വാതന്ത്ര്യം മാധ്യമങ്ങൾക്കുണ്ട് എന്ന വസ്തുതയെ കോടതി അടിവരയിടുകയാണ്. പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം ജനാധിപത്യ വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണ് എന്ന് പറയാൻ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാരിനെ പിന്തുണയ്ക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. കടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൗരൻമാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

അധിക്ഷേപകരവും നിരുത്തരവാദപരവുമായ രീതിയിലാണ് കേന്ദ്ര സർക്കാർ മീഡിയവൺ കേസിൽ രാജ്യസുരക്ഷാ പ്രശ്‌നം ഉന്നയിച്ചത്. രാജ്യസുരക്ഷാ പ്രശ്‌നം അടിസ്ഥാന രഹിതമായി ഉന്നയിക്കാവുന്നതല്ല. അതിന് മതിയായ തെളിവുകളുടെ പിൻബലം വേണം. മീഡിയവണിന്റെ രാജ്യവിരുദ്ധതയുടെ തെളിവിന് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്, സി.എ.എ - എൻ.ആർ.സി വാർത്തകളും കോടതി- സർക്കാർ വിമർശനങ്ങളുമാണ്. ഇത് ന്യായമായ വാദമല്ലെന്ന് കോടതി നിരീക്ഷിച്ചു.

Related Tags :
Similar Posts