
കൂരിയാട് ദേശീയപാത അപകടം: 'ദേശീയപാത അതോറിറ്റിയെ കൊണ്ട് തന്നെ പരിഹരിപ്പിക്കും'; മന്ത്രി വി.അബ്ദുറഹ്മാൻ
|'പൊതുമരാമത്ത് വകുപ്പ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെടും'
മലപ്പുറം: കൂരിയാട് ദേശീയപാത തകർന്നത് ദേശീയപാത അതോറിറ്റിയെ കൊണ്ട് തന്നെ പരിഹരിപ്പിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. പൊതുമരാമത്ത് വകുപ്പ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെടും. ദേശീയപാതയുമായി ബന്ധപ്പെട്ട എല്‍ഡിഎഫിന്‍റെ അവകാശവാദം ന്യായമുള്ളതാണ്. പാതയുടെ സ്ഥലം ഏറ്റെടുപ്പിന് സംസ്ഥാനം ചിലവാക്കിയത് അയ്യായിരത്തിലേറെ കോടി രൂപയാണെന്നും മറ്റൊരു സംസ്ഥാനവും ഇത്ര തുക ചെലവാക്കുന്നില്ലെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ദേശീയ പാതയിൽ വീണ്ടും വിള്ളൽ രൂപപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ് . മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത് . കഴിഞ്ഞ ദിവസം അപകടം നടന്ന കൂരിയാടിന് സമീപമുള്ള പ്രദേശമാണ് മമ്മാലിപ്പടി . തൃശൂർ ചാവക്കാട് ദേശീയപാത 66 ലും വിള്ളൽ കണ്ടെത്തി. നിർമ്മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്തെ മേൽപ്പാലത്തിന് മുകളിലാണ് റോഡ് വിണ്ട് കീറിയത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ദേശീയപത അധികൃതർ വിള്ളൽ ടാറിട്ട് മൂടി . കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു .
ദേശീയപാത അശാസ്ത്രീയ നിർമ്മാണത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി . മലപ്പുറം കൊഹിനൂരിലെ KNR. C limtd എന്ന നിർമ്മാണ കമ്പനിയുടെ ഓഫീസിലേക്കാണ് പ്രതിഷേധം നടന്നത് . യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം . പ്രതിഷേധക്കാർ അകത്തേക്ക് തള്ളി കയറി ശ്രമിച്ചു . സംഘർഷത്തിന് പിന്നാലെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.