
'ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശബരിമലയിലെ സാന്നിധ്യവും പ്രവൃത്തികളും ദുരൂഹം'; മന്ത്രി വി.എൻ വാസവൻ
|ആഗോള അയ്യപ്പ സംഗമത്തിന് എതിരായി നീങ്ങിയവരുടെ കൂട്ടത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയും കൂടിയിട്ടാണ് കാര്യങ്ങൾ നീക്കിയതെന്ന് സംശയിച്ചാൽ തെറ്റ് പറയാനില്ലെന്നും മന്ത്രി
തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശബരിമലയിലെ സാന്നിധ്യവും പ്രവൃത്തികളും ദുരൂഹമാണെന്ന് മന്ത്രി വി.എൻ വാസവൻ.എല്ലാ കാര്യത്തിലും തെറ്റായ ഇടപെടലുകൾ ഇയാൾ നടത്തിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വർണപ്പാളി വിഷയത്തിലുൾപ്പെടെ ഒരു ജഡ്ജിന്റെ നേതൃത്വത്തിൽ തന്നെ അന്വേഷണം മുന്നോട്ട് പോകുന്നത് നല്ലതാണെന്നും വി.എൻ വാസവൻ പ്രതികരിച്ചു.
ആസൂത്രിതമായ ദുരുദ്ദേശത്തോടെയുള്ള നീക്കം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭാഗത്തു നിന്നുണ്ടായി.ഉണ്ണികൃഷ്ണൻ പോറ്റി വിദേശത്തുനിന്നും സ്വദേശത്തുനിന്നും വരുന്ന ഭക്തന്മാരെ പല രൂപത്തിൽ ചൂഷണം ചെയ്തെന്നാണ് സൂചന. ആഗോള അയ്യപ്പ സംഗമത്തിന് എതിരായി നീങ്ങിയവരുടെ കൂട്ടത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയും കൂടിയിട്ടാണ് കാര്യങ്ങൾ നീക്കിയതെന്ന് സംശയിച്ചാൽ തെറ്റ് പറയാനില്ലെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, ശബരിമലയിലെ സ്വർണപാളി പുറത്ത് കൊണ്ട് പോയിട്ടുണ്ടെങ്കിൽ അത് മാനുവലിന് വിരുദ്ധമാണെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്‍ പ്രസിഡന്‍റ് കെ.അനന്തഗോപന്റെ പ്രസ്താവനക്ക് മറുപടിയുമായി എ.പത്മകുമാർ രംഗത്തെത്തി. തന്റെ കാലത്ത് എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനം നടന്നോയെന്ന് അന്വേഷിക്കാം. അനന്തഗോപനെതിരെ ഗുരുതര ആരോപണങ്ങളും പത്മകുമാർ ഉന്നയിച്ചു. ദേവസ്വം മാനുവൽ ലംഘിച്ച് വിദേശയാത്ര നടത്തിയതാരാണെന്നും പത്മകുമാർ ചോദിച്ചു.
അതേസമയം, ദേവസ്വം മുൻ പ്രസിഡന്റുമാർ തമ്മിലുള്ള തർക്കം അവരുടെ കാര്യമെന്നായിരുന്നു മന്ത്രി വി.എൻ.വാസവന്റ പ്രതികരണം.