
പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് വെട്ടിക്കുന്നു: മഞ്ചേശ്വരത്ത് ബിജെപി നേതാവിനെതിരെ പരാതിയുമായി എംഎൽഎ
|ഫോം 7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ ഇആർഒയ്ക്കാണ് പരാതി നൽകിയത്
കാസർകോട്: കാസർകോട് മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ഫോം-7 ദുരുപയോഗം ചെയ്ത് ബിജെപി വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നുവെന്ന് പരാതി. ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുകൾ ലക്ഷ്യം വെച്ചാണ് ബിജെപി യുടെ നീക്കമെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ് ആരോപിച്ചു.
മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ പൈവളികെ പഞ്ചായത്ത് 28-ാം ബൂത്തിലെ ഏഴ് വോട്ടർമാർക്കെതിരെയാണ് ബിജെപി ജില്ലാ സെക്രട്ടറി പരാതി നൽകിയത്. ഈ ബൂത്തിലെ വോട്ടറായ മുഹമ്മദ്, നബീസ, മോഹ്‌സീന സുനൈഫ, അസ്മ, സഫിയ, സുബൈദ, ഖദീജത്ത് കുബ്ര എന്നിവരെ വോട്ടർ ലിസ്റ്റിൽ നിന്ന് നീക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കാലങ്ങളായി മണ്ഡലത്തിൽ വോട്ട് ചെയ്യുന്ന 70 വയസ്സ് പിന്നിട്ട നബീസയെപ്പോലെയുള്ളവരുടെ വോട്ട് നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് രംഗത്ത് വന്നു.
വോട്ടർ പട്ടികയിൽ ഉൾപ്പെട്ട ഒരാളുടെ പേര് നീക്കം ചെയ്യാൻ സമർപ്പിക്കുന്ന ഫോം-7ൽ പരാതികൾ നൽകിയാൽ അത് വ്യാജമാണെന്ന് തെളിയിക്കേണ്ട ബാധ്യത പരാതി നൽകിയ വ്യക്തിക്കാണെന്നും എന്നാൽ ഉദ്യോഗസ്ഥർ വോട്ടർമാരെ ബുദ്ധിമുട്ടിക്കുകയാണെന്നും യുഡിഎഫ് ആരോപിക്കുന്നു. ഫോം-7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.