< Back
Kerala
എം.എം ലോറൻസ് മൃതദേഹ വിവാദം; തീരുമാനമെടുക്കാൻ അഡ്വസൈറി കമ്മിറ്റി രൂപീകരിച്ചു
Kerala

എം.എം ലോറൻസ് മൃതദേഹ വിവാദം; തീരുമാനമെടുക്കാൻ അഡ്വസൈറി കമ്മിറ്റി രൂപീകരിച്ചു

Web Desk
|
24 Sept 2024 6:27 PM IST

തീരുമാനം എതിരായാൽ ആശ വീണ്ടും കോടതിയെ സമീപിച്ചേക്കും

എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം.എം ലോറൻസിൻ്റെ മൃതദേഹം വൈദ്യപഠനത്തിനായി ഏറ്റെടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ കളമശേരി മെഡിക്കൽ കോളേജ് അഡ്വസൈറി കമ്മിറ്റി രൂപീകരിച്ചു. കുടുംബത്തോട് നാളെ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപെടുമെന്ന് മെഡി. കോളജ് പ്രിൻസിപ്പാൾ അറിയിച്ചു. ഇതിനുശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.

ഇന്നലെ വൈകിട്ട് നാലരയ്ക്ക് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ച എം.എം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു നൽകുന്നതിനെതിരെ മകൾ സമർപ്പിച്ച ഹർജിയെ തുടർന്നാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ കോടതി നിർദേശിച്ചത്.

കേരള അനാട്ടമി ആക്ട് പ്രകാരം വിഷയം പരിശോധിച്ച ശേഷമാകും മൃതദേഹം പഠന ആവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടു നൽകണമോ എന്ന് തീരുമാനിക്കുക. തീരുമാനം എതിരായാൽ മകൾ ആശ വീണ്ടും കോടതിയെ സമീപിച്ചേക്കും.

അതേസമയം, ക്രിസ്തീയ മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്ന സഹോദരിയുടെ ആവശ്യത്തിൽ താൻ തെറ്റൊന്നും കാണുന്നില്ല എന്നാണ് ലോറൻസിന്റെ മകൻ സജീവൻ പറയുന്നത്. 'മുൻപേ നടന്ന ചില കാര്യങ്ങൾ കൂടി ഇതിൽ പരിശോധിക്കേണ്ടതുണ്ട്. ഇപ്പോഴുണ്ടായ വിവാദങ്ങൾക്ക് പിന്നിൽ ആർഎസ്എസ്- ബിജെപി സംഘടനകളിലെ ചില ആളുകൾ ഉണ്ടെന്നും തന്റെ സഹോദരിയെ അവർ ഒരു ടൂൾ ആക്കി മാറ്റി'യെന്നും സജീവൻ പറയുന്നു.

Related Tags :
Similar Posts