
എം.എം മണി മത്സരത്തിനില്ല; ഉടുമ്പൻ ചോലയിൽ സ്ഥാനാർഥിയാകാൻ കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്
|കഴിഞ്ഞതവണ യുഡിഎഫ് 38,000ത്തിലധികം വോട്ടുകൾക്കാണ് ഉടുമ്പൻചോലയിൽ പരാജയപ്പെട്ടത്
ഇടുക്കി: ഉടുമ്പൻചോലയിൽ യുഡിഎഫ് സ്ഥാനാർഥിയാകാൻ കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. എം.എം മണി മത്സരത്തിനില്ലെന്ന് ഉറപ്പായതോടെയാണ് സീറ്റിനായുള്ള നീക്കങ്ങൾ സജീവമായത്. സേനാപതി വേണു, ഇബ്രാഹിംകുട്ടി കല്ലാർ, കെ.എസ് അരുൺ എന്നിവരെയാണ് നിലവിൽ മണ്ഡലത്തിൽ പരിഗണിക്കുന്നത്.
കഴിഞ്ഞതവണ യുഡിഎഫ് 38,000ത്തിലധികം വോട്ടുകൾക്കാണ് ഉടുമ്പൻചോലയിൽ പരാജയപ്പെട്ടത്. 2001 മുതൽക്ക് ഇങ്ങോട്ട് ഒരിക്കൽപോലും യുഡിഎഫിന് മണ്ഡലത്തിൽ വിജയിക്കാൻ ആയിട്ടില്ല. എന്നിട്ടും ഇത്തവണ സീറ്റിനായി രംഗത്ത് ഉള്ളത് നിരവധിപേരാണ്. കെപിസിസി വക്താവ് സേനാപതി വേണു, കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ, യൂത്ത് കോൺഗ്രസ് നേതാവ് അരുൺ കെ.എസ്, എം എൻ ഗോപി ഇങ്ങനെ പോകുന്നു സീറ്റ് മോഹികളുടെ നിര.
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അണികളെ ബോധ്യപ്പെടുത്താനാണ് ജില്ലാ കമ്മിറ്റിയുടെ ശ്രമം. എം.എം മണിയുടെ ജനകീയത കെ.കെ ജയചന്ദ്രന് ഇല്ലെന്നാണ് പൊതു വികാരം. ജയചന്ദ്രന്റെ സ്ഥാനാർഥിത്വം ജില്ലയിലെ സിപിഎമ്മിനുള്ളിലും ചലനങ്ങൾ ഉണ്ടാക്കിയേക്കും.