< Back
Kerala
Mudappoji accident, special package to be announced: KLCA
Kerala

മുതലപ്പൊഴി അപകടം, പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: കെ.എൽ.സി.എ

Web Desk
|
15 July 2023 9:31 PM IST

എന്ത് കാരണങ്ങൾ കൊണ്ടാണ് മുതലപ്പൊഴിയിൽ ശാസ്ത്രീയമായ രീതിയിൽ പ്രശ്നപരിഹാരം നടക്കാത്തത് എന്ന് സർക്കാർ വ്യക്തമാക്കണമെന്നും കെ.എൽ.സി.എ പറഞ്ഞു

കൊച്ചി: മുതലപ്പൊഴിയിൽ പുലിമുട്ട് ഉണ്ടാക്കിയതിനുശേഷം ഉണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള ലാറ്റിന്‍ കത്തോലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

'2006 ൽ പുലിമുട്ട് നിർമ്മിച്ചതിനുശേഷം 125 അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 69 ലധികം മരണവും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മുതലപ്പൊഴിയിൽ ഉണ്ടായ ദുരന്തത്തിൽ പെട്ടവർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ജീവനോപാധി നഷ്ടമായവർക്കും പ്രത്യേക പാക്കേജിലൂടെ നഷ്ടപരിഹാരം നൽകണം. മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുവെങ്കിലും അക്കാര്യത്തിൽ ഇതുവരെ നടപടികൾ പൂർത്തിയായിട്ടില്ല. അതിൻറെ ഫലമായാണ് കഴിഞ്ഞ ദിവസവും നാലുപേർ മരണപ്പെട്ടത്. യഥാർത്ഥത്തിൽ അതിൻറെ ഉത്തരവാദിത്വം പ്രശ്നപരിഹാരം നീട്ടിക്കൊണ്ടു പോകുന്നവരുടെ ചുമലിലാണ്. നേവിയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സ്ഥിരം ജീവൻ രക്ഷാസംവിധാനങ്ങൾ ഉണ്ടാകണമെന്ന് ആവശ്യവും നിറവേറ്റപ്പെട്ടില്ല'. എന്ത് കാരണങ്ങൾ കൊണ്ടാണ് മുതലപ്പൊഴിയിൽ ശാസ്ത്രീയമായ രീതിയിൽ പ്രശ്നപരിഹാരം നടക്കാത്തത് എന്ന് സർക്കാർ വ്യക്തമാക്കണം. അതിൻറെ അടിസ്ഥാനത്തിൽ ആരാണ് ഉത്തരവാദികൾ എന്ന് പറയുകയും വേണം. കെ.എൽ.സി.എ പറഞ്ഞു.

ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കേരള ലാറ്റിൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ് ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ സംയുക്തമായി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ അഭ്യർത്ഥിച്ചു.

Similar Posts