
Photo: Special arrangement
സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്ന ആരോപണം; സിപിഎമ്മിന്റേത് സ്വന്തം ജാള്യത മറക്കാനുള്ള ശ്രമമെന്ന് മുഹമ്മദ് ഷിയാസ്
|നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയം തകർക്കാനുള്ള കോൺഗ്രസ് നടപടികളിൽ അപലപിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു
എറണാകുളം: കലൂർ സ്റ്റേഡിയത്തിൽ കോൺഗ്രസ് നേതാക്കൾ അതിക്രമിച്ചുകയറിയെന്ന സിപിഎം ആരോപണം സ്വന്തം ജാള്യത മറക്കാനുള്ള ശ്രമമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ദുരുദ്ദേശപരമായ ഇടപെടലുകളാണ് കോൺഗ്രസ് ചോദ്യം ചെയ്യുന്നത്. കുറ്റാരോപിതനായ സ്പോൺസറുടെ നടപടികളിൽ സിപിഎം കൂടി പങ്കാളികളായെന്നും ഇടപാടിലെ പണം നിയമാനുസൃതമാണെന്ന് തെളിയിക്കണമെന്നും ഷിയാസ് പറഞ്ഞു.
'കോൺഗ്രസ് നേതാക്കൾ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറി വസ്തുക്കൾ നശിപ്പിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാൽ, അവിടെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ദുരുദ്ദേശപരമായ ഇടപെടലുകളെയാണ് കോൺഗ്രസ് ചോദ്യം ചെയ്യുന്നത്.' ഷിയാസ് പ്രതികരിച്ചു.
കുറ്റാരോപിതനായ സ്പോൺസറുടെ നടപടികളിൽ പങ്കാളികളായതിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ് സിപിഎമ്മും ജിസിഡിഎ ചെയർമാനും നടത്തുന്നതെന്നും മുൻപരിചയമില്ലാത്ത സ്പോൺസറെ എങ്ങനെയാണ് തെരഞ്ഞെടുത്തത് എന്ന് കൂടി വ്യക്തമാക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
വിഷയത്തിൽ മുഖ്യമന്ത്രി ഇരുട്ടിലാണ്. 70 ലക്ഷം പോലും സ്റ്റേഡിയത്തിൽ ചെലവഴിച്ചിട്ടില്ല. കായികമന്ത്രിക്ക് ഈ വിഷയത്തിലും ബിസിനസാണ് പ്രധാനം. പദ്ധതിക്ക് പണം മുടക്കുന്നത് ഒരു ചിട്ടി മുതലാളിയാണെന്നും ആ പണം നിയമാനുസൃതമാണോയെന്ന് പരിശോധിക്കണമെന്നും ഷിയാസ് വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ അറിവില്ലാതെയാണ് കായികമന്ത്രി ഇത്തരം കാര്യങ്ങൾ നടത്തുന്നതെന്നും ഗുരുതരമായ ക്രമക്കേടാണ് സംഭവിച്ചിരിക്കുന്നതെന്നും ഹൈബി ഈഡൻ പ്രതികരിച്ചു.
നേരത്തെ, നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയം തകർക്കാനുള്ള കോൺഗ്രസ് നടപടികളിൽ അപലപിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് വേണ്ടി കേരളത്തിലേക്ക് അർജന്റീന ഫുട്ബോൾ ടീമിനെ ക്ഷണിച്ചത് അവസാന നിമിഷത്തിൽ തിയതി മാറുകയാണെന്നും എന്നാൽ ഇതിലും രാഷ്ട്രീയം കലർത്തുക എന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും സിപിഎം ആരോപിച്ചു.