< Back
Kerala
മുണ്ടക്കൈ ദുരന്തം; മരിച്ചവരുടെ എണ്ണം 126 ആയി
Kerala

മുണ്ടക്കൈ ദുരന്തം; മരിച്ചവരുടെ എണ്ണം 126 ആയി

Web Desk
|
30 July 2024 10:16 PM IST

സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 126 ആയി. 98 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ എയർഫോഴ്സിന്റെ ഹെലികോപ്ടറെത്തി. ഇവിടെ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ആകാശമാർഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു പ്രദേശം മുഴുവൻ ഇല്ലാതായെന്നും മരണസംഖ്യ ഇനിയും വർധിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതിനിടെ, പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ഊർജിത ശ്രമങ്ങൾ തുടരുകയാണ്.

സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം. മഴയും കോടമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുന്നുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.

മേപ്പാടിക്കടുത്ത് ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടിയത്. ചൂരൽമലയിൽ നിരവധി വീടുകൾ തകരുകയും ഒലിച്ചുപോവുകയും ചെയ്തു. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.

പുഴക്ക് കുറുകെ ആർമിയും ഫയർഫോഴ്സും ചേർന്ന് താത്കാലിക പാലം നിർമ്മിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇനി വേഗത്തിലാകും . ഇതുവരെ വടം കെട്ടിയാണ് ആളുകളെ രക്ഷിച്ചിരുന്നത്. ഉരുപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ എയർഫോഴ്സിന്റെ ഹെലികോപ്ടറെത്തി. ഇവിടെ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ആകാശമാർഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അറിയിപ്പ്

വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകാൻ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും നൽകുക.

ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്.

എന്തെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലയിലെ കലക്​ടറേറ്റില്‍ 1077 എന്ന നമ്പറിൽ അറിയിക്കുക. ജില്ലാ കലക്ടറേറ്റില്‍ ഇവ ശേഖരിക്കുവാന്‍ സംവിധാനം ഒരുക്കും. പഴയ വസ്തുകള്‍ എത്തിക്കരുത്. അവ സ്വീകരിക്കില്ല.

പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും.

Live Updates

  • 30 July 2024 8:43 PM IST

    മുഖ്യമന്ത്രിയുടെ അറിയിപ്പ്

    വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകാൻ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും നൽകുക.

    ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്.

    എന്തെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലയിലെ കളക്ടറേറ്റില്‍ 1077 എന്ന നമ്പറിൽ അറിയിക്കുക. ജില്ലാ കളക്ടറേറ്റില്‍ ഇവ ശേഖരിക്കുവാന്‍ സംവിധാനം ഒരുക്കും. പഴയ വസ്തുകള്‍ എത്തിക്കരുത്. അവ സ്വീകരിക്കില്ല.

    പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും.

  • 30 July 2024 6:13 PM IST

    ഹെലികോപ്ടർ എത്തി; എയർലിഫ്റ്റ് തുടങ്ങി

    ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്ടർ ചൂരൽമല പ്രദേശത്ത് എത്തി. ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രികളിലേക്കും മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റാൻ ആരംഭിച്ചിട്ടുണ്ട്. 

  • 30 July 2024 6:10 PM IST

    പി.എസ്.സി പരീക്ഷകൾ മാറ്റി

    തിരുവനന്തപുരം: കാലവർഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 31 മുതൽ ആഗസ്റ്റ് രണ്ട് വരെയുള്ള പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു. മലപ്പുറം, തൃശൂർ ജില്ലകളിലെ അഭിമുഖങ്ങളും മാറ്റി.

    മറ്റു ജില്ലകളിലെ അഭിമുഖങ്ങൾക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളിൽനിന്ന് അഭിമുഖത്തിന് പ​ങ്കെടുക്കാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകും.

    ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് പരീക്ഷ ആഗസ്റ്റ് 9ന് നടത്തും. മറ്റു പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

  • 30 July 2024 5:42 PM IST

    ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്രക്ക് നിരോധനം

    ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്രക്ക് നിരോധനം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ജല വിനോദനങ്ങൾക്കും ട്രക്കിങ്ങിനും അനുമതിയില്ല.

    ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥർ ജില്ല വിട്ടുപോകരുതെന്നും നിർദേശം. അലെർട്ടുകൾ പിൻവലിക്കും വരെ നിയന്ത്രണം തുടരുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.

  • 30 July 2024 5:38 PM IST

    മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

    മലപ്പുറം: ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ വി.ആർ. വിനോദ് നാളെയും (31.07.24 ബുധൻ) അവധി പ്രഖ്യാപിച്ചു.

    അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.

  • 30 July 2024 5:09 PM IST

    ചൂരൽമലയിലെ രക്ഷാപ്രവർത്തനത്തിന് പ്രതികൂല കാലാവസ്ഥ

    ഇരുട്ടാകുന്നു, കോടമഞ്ഞും; ചൂരൽമലയിലെ രക്ഷാപ്രവർത്തനത്തിന് പ്രതികൂല കാലാവസ്ഥ 

    വീഡിയോ സ്റ്റോറി കാണാം 



  • 30 July 2024 5:04 PM IST

    ഹൃദയഭേദകം, ഒരു പ്രദേശം മുഴുവൻ ഇല്ലാതായി: മുഖ്യമന്ത്രി

    വയനാട്ടിലെത് ഹൃദയഭേദകമായ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്രമഴയാണ് ഉണ്ടായത്. ഇതുവരെ 93 പേർ മരിച്ചു. ഇതിൽ ഇനിയും മാറ്റങ്ങളുണ്ടാകും. ചികിത്സയിലുള്ളത് 128 പേരാണ്. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് ദുരന്തമുണ്ടായത്. ഒട്ടേറെ പേർ ഒഴുകിപ്പോയി. നിലമ്പൂരിൽ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 18 എണ്ണം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

  • 30 July 2024 4:48 PM IST

    'ഇവിടെ നിറയെ വീടുകളായിരുന്നു, ഇപ്പോൾ ഒന്നുമില്ല... കൂറ്റൻ പാറക്കല്ലുകളും ചെളിയുമല്ലാതെ' -

    'ഇവിടെ നിറയെ വീടുകളായിരുന്നു, ഇപ്പോൾ ഒന്നുമില്ല... കൂറ്റൻ പാറക്കല്ലുകളും ചെളിയുമല്ലാതെ' -

    വീഡിയോ സ്റ്റോറി കാണാം 



  • 30 July 2024 4:43 PM IST

    മരിച്ചവരിൽ 37 പേരെ തിരിച്ചറിഞ്ഞു

    മുണ്ടക്കൈയിലും ചൂരൽമലയിലും മരിച്ച 37 പേരെ തിരിച്ചറിഞ്ഞതായി അധികൃതർ. മരണം 89 ആയി ഉയർന്നു. സിഎച്ച്‌സി മേപ്പാടിയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.

Similar Posts