< Back
Kerala
mundakai landslide,wayanad,kerala,latest malayalam news,മുണ്ടക്കൈ ദുരന്തം,വയനാട്,
Kerala

മുണ്ടക്കൈ ദുരന്തം: മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ നൽകും

Web Desk
|
19 March 2025 1:41 PM IST

ടൗൺഷിപ്പ് നിർമ്മാണത്തിന് ഏറ്റെടുക്കുന്ന എസ്റ്റേറ്റിന് നഷ്ടപരിഹാരം നൽകാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം നൽകും. മേപ്പാടി ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 7 കുട്ടികൾക്കും, മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠനാവശ്യത്തിനായി മാത്രം 10 ലക്ഷം രൂപ അനുവദിക്കാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു.

18 വയസ്സ് വരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന് വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം നൽകുന്നത്.ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ കുട്ടികളുടെ രക്ഷകർത്താവിന് എത്തിക്കും.

ടൗൺഷിപ്പ് നിർമ്മാണത്തിന് ഏറ്റെടുക്കുന്ന എസ്റ്റേറ്റിന് നഷ്ടപരിഹാരം നൽകാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. എൽസൺ എസ്റ്റേറ്റിന് 26 കോടി 56 ലക്ഷം രൂപയാണ് നൽകുന്നത്.ഈ മാസം 27ന് ടൗൺഷിപ്പിന്‍റെ തറക്കല്ലിടാനാണ് നിലവിൽ സർക്കാർ തീരുമാനം. വയനാട് മുണ്ടക്കയയിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ രണ്ട് ടൗൺഷിപ്പ് നിർമിക്കാൻ രണ്ട് എസ്റ്റേറ്റുകളാണ് ആദ്യം തീരുമാനിച്ചിരുന്നത്.എന്നാൽ എൽസൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുത്താൽ മതിയെന്നായിരുന്നു പിന്നീട് സംസ്ഥാന സർക്കാർ തീരുമാനം. ഈ പശ്ചാത്തലത്തിലാണ് എസ്റ്റേറ്റിന് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനമെടുത്തത്. 26.56 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകും.ടൗൺഷിപ്പ് പദ്ധതികൾക്കായി രൂപീകരിച്ച പദ്ധതി നിർവഹണ യൂണിറ്റിൽ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.


Similar Posts