
Photo | Special Arrangement
മുനമ്പം ഭൂമി പ്രശ്നം; പ്രദേശവാസികളുടെ അവകാശം സംരക്ഷിക്കുമെന്ന് സർക്കാർ
|ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്
കോഴിക്കോട്: മുനമ്പം ഭൂമി പ്രശ്നത്തിൽ പ്രദേശവാസികളുടെ അവകാശം സംരക്ഷിക്കുമെന്ന് സർക്കാറിന്റെ ഉറപ്പ്. മുനമ്പം സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിൽ ജൂഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുനമ്പം ഭൂമി വഖഫ് അല്ലെന്ന ഹൈക്കോടതി വിധിയിലെ നിരീക്ഷണം ട്രൈബ്യൂണൽ വിധിയെ ബാധിക്കുമെന്ന് കമ്മിഷൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ വ്യക്തമാക്കി.
മുനമ്പം കേസിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് മുനമ്പം നിവാസികളുടെ അവകാശം സംരക്ഷിക്കുമെന്ന ഉറപ്പ് സർക്കാർ നൽകിയത്. ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും മുനമ്പം സമരസമിതി നേതാക്കളും യോഗത്തിലുണ്ടായിരുന്നു.
മുനമ്പം ഭൂമി വഖഫാണോ അല്ലയോ എന്ന പരിശോധന നടക്കുന്ന വഖഫ് ട്രൈബ്യൂണലിലെ കേസിനെ സ്വാധീനിക്കുന്ന ഒന്നായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി മാറിയെന്ന് മുനമ്പം കമ്മീഷൻ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രൻ പറഞ്ഞു.
ഇങ്ങനെ പോയാല്‍ നിയസമഭയും കോടതിയുമെല്ലാം വഖഫ് സ്വത്താകുമെന്ന ഹൈക്കോടതി വിധിയിലെ പരാർമശങ്ങള്‍ക്കെതിരെ വഖഫ് ബോർഡ് അംഗവും മുസ്ലിം ലീഗ് നേതാവുമായ എം.സി മായിന്‍ ഹാജി രംഗത്തെത്തി. വിധിക്കെതിരെ അപ്പീലിന് പോകുന്ന കാര്യം നാളെ നടക്കുന്ന വഖഫ് ബോർഡ് യോഗം ചർച്ച ചെയ്യുമെന്നും മായിൻ ഹാജി കൂട്ടിച്ചേർത്തു.