
ശബരിമല സ്വർണക്കൊള്ള: 'സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയത് എ. പത്മകുമാറും എൻ. വാസുവും കണ്ടു'; ദേവസ്വം ബോർഡിനെ വെട്ടിലാക്കി മുരാരി ബാബുവിന്റെ മൊഴി
|ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അന്വേഷണസംഘം ബംഗളൂരിലേക്ക് തെളിവെടുപ്പിന് തിരിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനെ വെട്ടിലാക്കി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബവിന്റെ മൊഴി. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയത് മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറും എൻ. വാസുവും കണ്ടെന്നാണ് മൊഴി. ഇവർ തിരുത്താത്തത് കൊണ്ടാണ് മഹസറിലും ചെമ്പന്നെഴുതിയതെന്ന് വിശദീകരണം.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അന്വേഷണസംഘം ബംഗളൂരിലേക്ക് തെളിവെടുപ്പിന് തിരിച്ചു. മുരാരി ബാബുവിനെ ഇന്നലെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലേക്ക് മാറ്റിയിരുന്നു. 14 ദിവസത്തേക്കാണ് മുരാരി ബാബുവിനെ റാന്നി കോടതി റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്.
പോറ്റിക്ക് സ്വർണം കടത്താൻ എല്ലാ ഒത്താശയും ചെയ്ത സംഘത്തിലെ പ്രധാനിയാണ് മുരാരി ബാബു. 2019ൽ ശബരിമലയിലെ ദ്വാരപാലക പാളികളിലെ സ്വർണം കവർന്ന കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. 1998ൽ ശ്രീകോവിലിലും ദ്വാരപാലക പാളികളിലും സ്വർണം പതിച്ചത് അറിയാമായിരുന്ന മുരാരി ബാബു 2019ലും 2024 ലും ഇത് ചെമ്പെന്ന് രേഖകളിൽ എഴുതി. സ്വർണക്കൊള്ളക്ക് വഴിതെളിച്ച നിർണ്ണായക ആസൂത്രണത്തിന് പിന്നിൽ മുരാരി ബാബുവാണെന്നാണ് ദേവസ്വം വിജിലിൻസിൻ്റെയും എസ്ഐടിയുടെയും കണ്ടെത്തൽ. പാളികൾ പോറ്റിയുടെ കൈവശം തന്നെ കൊടുത്ത് വിടാൻ അനുവദിക്കണമെന്ന കുറിപ്പ് ദേവസ്വം ബോർഡിന് നൽകിയതും മുരാരി ബാബുവാണ്.