< Back
Kerala
കാസർകോട്ടെ പ്രവാസിയുടെ  കൊലപാതകം; പൊലീസ് വീഴ്ച വരുത്തിയെന്ന് ബന്ധുക്കൾ
Kerala

കാസർകോട്ടെ പ്രവാസിയുടെ കൊലപാതകം; പൊലീസ് വീഴ്ച വരുത്തിയെന്ന് ബന്ധുക്കൾ

Web Desk
|
6 Dec 2024 8:55 AM IST

മരണത്തിൽ മന്ത്രവാദിനിയായ ജിന്നുമ്മ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷെമീനക്കെതിരെ തുടക്കം മുതൽ ബന്ധുക്കളും ആക്ഷൻ കമ്മറ്റിയും രംഗത്ത് വന്നിരുന്നു

കാസർകോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുൾ ഗഫൂർ ഹാജിയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് തെളിഞ്ഞത് ഒന്നരവർഷത്തിന് ശേഷമാണ്. മരണത്തിൽ മന്ത്രവാദിനിയായ ജിന്നുമ്മ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷെമീനക്കെതിരെ തുടക്കം മുതൽ ബന്ധുക്കളും ആക്ഷൻ കമ്മറ്റിയും രംഗത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യം അന്വേഷിക്കാതെ കേസിന്റെ തുടക്കത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് ആക്ഷൻകമ്മിറ്റിയും ബന്ധുക്കളും ആരോപിക്കുന്നു.

ഗഫൂർ ഹാജിയുടെ മരണത്തിലും സ്വർണം കാണാതായ സംഭവത്തിലും ജിന്നുമ്മയെയും കൂട്ടാളികളെയും സംശയമുണ്ടെന്ന് കുടുംബവും കർമസമിതിയും ആരോപണമുന്നയിച്ചിരുന്നെങ്കിലും തുടക്കത്തിൽ കേസ് അന്വേഷിച്ച ബേക്കൽ പൊലീസ് അത് പരിഗണിച്ചില്ലെന്നാണ് ആരോപണം.

ഡി സി.ആർ.ബി. ഡിവൈ.എസ്.പി.കെ.ജെ.ജോൺസണിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്താനായത്. ജിന്നുമ്മയുടെ സഹായികളായി പ്രവർത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുക നിക്ഷേപം വന്നു. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഇവരുടെ സഹായികളിൽ ചിലർ ഒറ്റദിവസംകൊണ്ട് ലക്ഷങ്ങൾ അടച്ച് വാഹനവായ്പ തീർത്തതു. മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോൺ ലൊക്കേഷൻ സംഭവദിവസം പൂച്ചക്കാട് പ്രദേശത്തുണ്ടായിരുന്നു. ഇതെല്ലാമാണ് അന്വേഷണ സംഘത്തെ പ്രതികളിലേക്ക് എത്തിച്ചത്. മരിച്ച ഗഫൂർ ഹാജിയും മന്ത്രവാദിനിയും തമ്മിൽ കൈമാറിയ വാട്‌സാപ്പ് സന്ദേശങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഗഫൂറിൽനിന്നു മന്ത്രവാദിനിയായ യുവതി 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ അന്വേഷണത്തിൽ വഴിത്തിരിവുണ്ടായി. ഈ സംഘം കാസർകോട് ജില്ലയിലെ ഒട്ടേറെ പണക്കാരുടെ വീടുകളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന.

വാർത്ത കാണാം -

Similar Posts