< Back
Kerala
വ്യക്തിപരമായ അധിക്ഷേപം പാടില്ല; മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ പി.എം.എ സലാമിനെ തള്ളി മുസ്‍ലിം ലീഗ്
Kerala

'വ്യക്തിപരമായ അധിക്ഷേപം പാടില്ല'; മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ പി.എം.എ സലാമിനെ തള്ളി മുസ്‍ലിം ലീഗ്

Web Desk
|
2 Nov 2025 11:28 AM IST

മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നായിരുന്നു സലാമിന്‍റെ പരാമര്‍ശം

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ പി.എം.എ സലാമിനെ തള്ളി മുസ്‍ലിം ലീഗ്. രാഷ്ട്രീയ വിമർശനങ്ങൾ ആവാം, വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു..

മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നായിരുന്നു മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം.എ സലാമിന്റെ അധിക്ഷേപ പരാമർശം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനമെന്നും പിഎംഎ സലാം പറഞ്ഞു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലാണ് സലാമിന്റെ പ്രതികരണം. കേരളത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ തീവ്ര ഹിന്ദുത്വവാദം പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരാൻ ഒപ്പിട്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തിപ്പോൾ ഉള്ളതെന്നും അതിനെ എതിർക്കുന്ന മുഖ്യമന്ത്രിമാർ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടെന്നുമാണ് സലാം പറഞ്ഞിരുന്നു.

'ഒരു പുരുഷൻ ആണെങ്കിൽ അതിനെ എങ്ങനെ എതിർക്കാൻ കഴിയുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനും പതിനായിരം കോടി തന്നാലും ഈ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ല എന്ന് ഒരു വനിതയെന്ന നിലക്ക് പശ്ചിമ ബംഗാളിലെ മമത ബാനർജിയും തെളിയിച്ചു. മുഖ്യമന്ത്രി ഒരു ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് അതിൽ പോയി ഒപ്പിട്ടതെന്ന് പറയാതിരിക്കാൻ വയ്യ.' പി.എം.എ സലാം പറഞ്ഞു.

Similar Posts