< Back
Kerala
സുധാകരന്റെ പ്രസ്താവനകളിൽ മുസ്‌ലിം ലീഗ് അഭിപ്രായം പറയണം: എം.വി ഗോവിന്ദൻ
Kerala

സുധാകരന്റെ പ്രസ്താവനകളിൽ മുസ്‌ലിം ലീഗ് അഭിപ്രായം പറയണം: എം.വി ഗോവിന്ദൻ

Web Desk
|
14 Nov 2022 7:51 PM IST

നെഹ്‌റുവിനെ ചാരി സുധാകരൻ കോൺഗ്രസിനെ ആർ.എസ്.എസ്സിന്റെ തൊഴുത്തിൽ കെട്ടാൻ നോക്കുകയാണെന്നും എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സുധാകരന്റെ പ്രസ്താവനകളിൽ മുസ്‌ലിം ലീഗ് അഭിപ്രായം പറയണമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. നെഹ്‌റുവിനെ ചാരി സുധാകരൻ കോൺഗ്രസിനെ ആർ.എസ്.എസ്സിന്റെ തൊഴുത്തിൽ കെട്ടാൻ നോക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കെ.സുധാകരന്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കിയതിന് തൊട്ടുപിന്നാലെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം.

പ്രതിഷേധം വന്നിട്ടും സുധാകരൻ വാദം തുടരുകയാണ്. ഇത് ഗൗരവതരമായ പ്രശ്‌നമാണെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. സുധാകരൻ കോൺഗ്രസിനെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് എല്ലാവരും ചിന്തിക്കണം. ഇക്കാര്യത്തിൽ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം മറുപടി പറയണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. കോൺഗ്രസിനെ സിപിഎം പാളയത്തിലെത്തിക്കാൻ സുധാകരൻ അച്ചാരം വാങ്ങിയെന്ന് സിപിഎം കുറ്റപ്പെടുത്തി. ചരിത്രത്തിൽ വിഷം കലർത്തുന്ന സംഘപരിവാർ സമീപനം സുധാകരനും സ്വീകരിക്കുന്നുവെന്നും സിപിഎം വിമർശിച്ചു. അടുത്തിടെ കെ സുധാകരൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിമർശനം.

ആർ.എസ്.എസുമായി താൻ ചർച്ച നടത്തിയുട്ടുണ്ട് എന്ന കാര്യം അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആർ.എസ്.എസിന്റെ ശാഖകൾക്ക് സംരക്ഷണം നൽകി എന്ന കാര്യവും കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇത്തരം ആർ.എസ്.എസ് അനുകുല നിലപാടുകൾ തിരുത്തുന്നതിന് പകരം ജവഹർലാൽ നെഹറുവിനെ പോലും വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവ് എന്ന് ചിത്രീകരിച്ച് തന്റെ നിലപാടുകളെ ന്യായികരിക്കാനാണ് സുധാകരൻ വീണ്ടും പരിശ്രമിക്കുന്നത്. കേരളത്തിലെ കോൺഗ്രസ്സിനെ ബി.ജെ.പിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്ടിക്കാനാണ് യഥാർത്ഥത്തിൽ സുധാകരൻ ശ്രമിക്കുന്നതെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു. സുധാകരൻ നയിക്കുന്ന കോൺഗ്രസ്സ് നേതൃത്വം സ്വീകരിക്കുന്ന ആർ.എസ്.എസ് വിധേയത്വം തിരിച്ചറിയണം. ഇക്കാര്യത്തിൽ അഖിലേന്ത്യാ കോൺഗ്രസ്സ് നേതൃത്വത്തിന്റെയും യു.ഡി.എഫിന്റെയും നിലപാട് എന്താണ് എന്ന് വ്യക്തമാക്കണമെന്നും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Similar Posts