< Back
Kerala
മുതലപ്പൊഴി ബോട്ടപകടം; തിരച്ചില്‍ ഇന്നും തുടരും
Kerala

മുതലപ്പൊഴി ബോട്ടപകടം; തിരച്ചില്‍ ഇന്നും തുടരും

Web Desk
|
10 Sept 2022 7:13 AM IST

രണ്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

വിഴിഞ്ഞം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ ബോട്ടപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. രണ്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മുസ്തഫ, സമദ് എന്നിവരെയാണ് ഇനി കണ്ടെത്തേണ്ടത്.

കോസ്റ്റല്‍ പൊലീസിന്‍റെ നേതൃത്വത്തിലായിരിക്കും തിരച്ചില്‍. വിഴിഞ്ഞം അടിമലത്തുറ തീരത്തുനിന്ന് ഇന്നലെ ഉസ്മാൻ എന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി‌‌യിട്ടുണ്ട്.

വ്യാഴാഴ്ച ഒരു മൃതദേഹം വിഴിഞ്ഞം പനത്തുറ ഭാഗത്തുനിന്ന് കണ്ടെടുത്തെങ്കിലും ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് കാണാതായ സമദിന്റേതാണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ബന്ധുക്കളെത്തി ഇത് സമദിന്റെ മൃതദേഹമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ഈ സാഹചര്യത്തിൽ ഡി.എന്‍.എ പരിശോധന ഉൾപ്പെടെ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസമായി അപകടം നടന്ന സ്ഥലത്ത് കോസ്റ്റ് ഗാർഡും നാവികസേനയും മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് മുതലപ്പൊഴിയില്‍ നിന്ന് 23 പേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തില്‍പ്പെടുന്നത്. കരയിലേക്ക് തിരിച്ചുവരുന്നതിനിടെ സഫ- മര്‍വ എന്ന ബോട്ടാണ് തിരയില്‍പെട്ട് മറിഞ്ഞത്.

Similar Posts