< Back
Kerala
മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞതിനെ ചൊല്ലി സർക്കാർ - ലത്തീന്‍ രൂപത പോര്
Kerala

മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞതിനെ ചൊല്ലി സർക്കാർ - ലത്തീന്‍ രൂപത പോര്

Web Desk
|
11 July 2023 1:45 PM IST

മന്ത്രിമാരെ പിടിച്ചിറക്കാടാ എന്നാ ആക്രോശിച്ചു കൊണ്ട് ഫാ. യൂജിന്‍ പേരീരാ ക്രിസ്തീയ സഭ വിശ്വാസികളെ പ്രകോപിതരാക്കി കലാപത്തിന് ശ്രമിച്ചുവെന്നാണ് പോലീസ് എഫ്ഐആര്‍.

തിരുവന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞതിനെ ചൊല്ലി സര്‍ക്കാരും ലത്തീന്‍‌ രൂപതയും തമ്മില്‍ പോര്. ഫാ. യൂജിന്‍ പേരേര കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന പോലീസ് എഫ്ഐആര്‍ സഭയെ ചൊടിപ്പിച്ചു. സത്യം പറയുന്നവരുടെ വായടപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് രൂപത തിരിച്ചടിച്ചു. കോണ്‍ഗ്രസുകാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് മന്ത്രി ആന്‍റണി രാജുവിന്‍റെ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവും രംഗത്തെത്തി.

മുതലപ്പുഴിയില്‍ എത്തിയ മന്ത്രിമാരെ പിടിച്ചിറക്കാടാ എന്നാ ആക്രോശിച്ചു കൊണ്ട് ഫാ. യൂജിന്‍ പേരീരാ ക്രിസ്തീയ സഭ വിശ്വാസികളെ പ്രകോപിതരാക്കി കലാപത്തിന് ശ്രമിച്ചുവെന്നാണ് പോലീസ് എഫ്ഐആര്‍. എന്നാല്‍ മുതലപ്പൊഴിയില്‍ ഒന്നും ചെയ്യാത്ത സര്‍ക്കാരും മന്ത്രിമാരുമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നാണ് യൂജിന്‍ പെരേരയുടെ മറുപടി.

സഭ ഇടഞ്ഞതോടെ ഫാ. യുജിന്‍ പേരേരയ്ക്കെതിരെ മന്ത്രിമാര്‍ പരാതി നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി മന്ത്രി ആന്‍റണി രാജു രംഗത്തെത്തി. രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലോ അഞ്ചോ പേരാണ് പ്രതിഷേധ സ്വരത്തിൽ സംസാരിച്ചത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇവർ കോണ്‍ഗ്രുസുകാരാണെന്ന് മനസ്സിലായത് മന്ത്രി പറഞ്ഞു.

യൂജിന്‍ പെരേരയ്ക്ക് എതിരായ കേസ് തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് മന്ത്രിമാരാണ് പ്രകോപനം ഉണ്ടാക്കിയതെന്ന് തിരിച്ചടിച്ചു. തീരദേശ ജനത വൈകാരികമായി പ്രതികരിക്കും അതിൻ്റെ പേരിൽ മന്ത്രിമാർ പ്രകോപനം സൃഷ്ടിക്കരുത്. സ്വാന്തനത്തിൻ്റെ വാക്കുകൾക്ക് പകരം പ്രകോപനപരമായ വാക്കുകൾ ഉപയോഗിക്കുകയാണ് മന്ത്രിമാർ ചെയ്തത് വി‍.ഡി സതീശൻ പറഞ്ഞു. മുതലപ്പൊഴയിലെ പ്രതിഷേധത്തെ ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കം മുറുകുമ്പോഴും മത്സ്യതൊഴിലാളികളുടെ പ്രശ്ന പരിഹാരം ബാക്കിയാവുകയാണ്.

Similar Posts