< Back
Kerala
മുട്ടിലിൽ മാത്രം 14 കോടി രൂപയുടെ നഷ്ടമുണ്ടായി, വീഴ്ച പറ്റിയെന്ന് തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എ.കെ ശശീന്ദ്രന്‍
Kerala

'മുട്ടിലിൽ മാത്രം 14 കോടി രൂപയുടെ നഷ്ടമുണ്ടായി, വീഴ്ച പറ്റിയെന്ന് തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി' എ.കെ ശശീന്ദ്രന്‍

Web Desk
|
23 July 2021 9:33 AM IST

ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ പട്ടയഭൂമിയിലെ മരംമുറി സംബന്ധിച്ച് ഏകീകൃത നയം രൂപീകരിക്കാൻ ആലോചിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമസഭയില്‍ മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശശീന്ദ്രന്‍. മുട്ടിലിൽ മാത്രം 14 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുറിച്ച മറ്റ് മരങ്ങൾ കൂടി കണ്ടെത്തിയാല്‍ മാത്രമേ കൃത്യമായ കണക്കുകള്‍ പറയാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വകുപ്പുകൾ തമ്മിൽ തർക്കമുണ്ടെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങളെ ശശീന്ദ്രന്‍ പാടേ തള്ളിക്കളഞ്ഞു. സർക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്നും മരം മുറി നടന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ മന്ത്രിമാർക്ക് മടിയില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

വനംകൊള്ളയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തിന്‍റെ അന്വേഷണം തുടരുകയാണ്. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കും. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മുട്ടില്‍ നടന്ന മരം മുറി കേസില്‍ വനം വകുപ്പിലേയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് മരം മുറിച്ച കരാറുകാരന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. മരം മുറിക്കാന്‍ തന്നെ കരാര്‍ ഏല്‍പ്പിച്ചത് തെറ്റായ രേഖകള്‍ കാണിച്ചാണെന്നും കരാറുകാരൻ ഹംസ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മൂന്ന് മാസം കൊണ്ട് 15 കോടി രൂപ മതിപ്പു വിലയുള്ള 202 ക്യൂബിക് മീറ്റര്‍ ഈട്ടി മരങ്ങളാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് തെറ്റായ രേഖകള്‍ സംഘടിപ്പിച്ച് മുറിച്ച് മാറ്റിയത്. മരം മുറി നടക്കുന്ന തോട്ടങ്ങളില്‍ വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നുന്നുവെന്നും മരം മുറിക്കാന്‍ തന്നെ കരാര്‍ ഏല്‍പ്പിച്ചത് തെറ്റായ രേഖകള്‍ കാണിച്ചായിരുന്നു എന്നും കരാര്‍ തൊഴിലാളിയായ ഹംസ പറഞ്ഞു. ഇതിനേക്കാള്‍ വലിയ മരം കൊള്ളയാണ് റോജി അറസ്റ്റിനും ആന്‍റോ അഗസ്റ്റിനും ലക്ഷ്യമിട്ടിരുന്നന്നും കരാറുകാരന്‍ വെളിപ്പെടുത്തി.വെളിപ്പെടുത്തലിനു പിന്നാലെ മരം മുറിക്കേസിലെ പ്രതികള്‍ കരാറുകാരനെ ഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങളെ തെറ്റിദ്ധരിപ്പിച്ച് തുച്ഛമായ വില തന്നാണ് റോജി അഗസ്റ്റിനും സംഘവും ഈട്ടി മരം മുറിച്ചു കടത്തിയതെന്നാണ് ഭൂമി ഉടമകളായ ആദിവാസികൾ പറഞ്ഞത്.

Similar Posts