< Back
Kerala
നിരോധനം കൊണ്ട് കാര്യമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു; പാർട്ടി നിലപാട് കേന്ദ്ര നേതൃത്വം പറയുമെന്ന് എം.വി ഗോവിന്ദൻ
Kerala

'നിരോധനം കൊണ്ട് കാര്യമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു'; പാർട്ടി നിലപാട് കേന്ദ്ര നേതൃത്വം പറയുമെന്ന് എം.വി ഗോവിന്ദൻ

Web Desk
|
28 Sept 2022 10:54 AM IST

''ഒരുവിഭാഗത്തെ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ല''

തിരുവനന്തപുരം: നിരോധനത്തെ സംബന്ധിച്ച് അഖിലേന്ത്യാനേതൃത്വം നിലപാട് പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിരോധനം കൊണ്ട് കാര്യമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. വർഗീയതക്കെതിരായ നിലപാടാണെങ്കിൽ ഒരുവിഭാഗത്തെ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

അഞ്ചു വർഷത്തെക്കാണ് പോപുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പി.എഫ്.ഐക്കും അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംഘടന രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. യുഎപിഎ വകുപ്പ് 3 പ്രകാരമാണ് നിരോധനം. സംഘടനയിൽ പ്രവർത്തിക്കുന്നത് 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

കാമ്പസ് ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ,ഓൾ ഇന്ത്യാ ഇമാംമ്സ് കൗൺസിൽ,നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്സ് ഓർഗനൈസെഷൻ,നാഷണൽ വുമൺസ് ഫ്രണ്ട്,ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. യുപി,കർണാടക,ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശിപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്,ജമാഅത്ത് ഉൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

Similar Posts