< Back
Kerala
പരാജയത്തിന്റെ കാരണം ജനങ്ങളോട് ചോദിക്കും, തുറന്ന മനസോടെ ജനങ്ങളുമായി സംവദിക്കും:എം.വി ഗോവിന്ദന്‍ മീഡിയവണിനോട്‌
Kerala

'പരാജയത്തിന്റെ കാരണം ജനങ്ങളോട് ചോദിക്കും, തുറന്ന മനസോടെ ജനങ്ങളുമായി സംവദിക്കും':എം.വി ഗോവിന്ദന്‍ മീഡിയവണിനോട്‌

Web Desk
|
3 Jan 2026 9:22 AM IST

സിപിഎമ്മിന് ഒന്നും മറച്ചുവെക്കാനില്ലെന്നും എം.വി ഗോവിന്ദൻ മീഡിയവണിനോട് പറഞ്ഞു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ പരാജയകാരണം ജനങ്ങളോട് ചോദിച്ച് മനസിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഞങ്ങള്‍ മനസിലാക്കിയ കാരണങ്ങള്‍ കൂടി വെച്ചുകൊണ്ടാണ് ജനങ്ങളെ കാണുന്നത്. ശബരിമലയടക്കമുള്ള കാര്യങ്ങളില്‍ തുറന്ന മനസ്സോടെ ജനങ്ങളോട് സംസാരിക്കുമെന്നും എം.വി ഗോവിന്ദന്‍ മീഡിയവണിനോട് പറഞ്ഞു.

'സ്വര്‍ണം മോഷ്ടിക്കുന്നവരല്ല സിപിഎം. പത്മകുമാറിനെതിരായ നടപടി പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മാത്രം. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്‌ഐടി ആവശ്യപ്പെട്ടത് തന്നെ ഞങ്ങളാണ്. സിപിഎമ്മിന് ഒന്നും മറച്ചുവെക്കാനില്ല. ശബരിമലയെ കുറിച്ചുള്ള സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികള്‍ ആരാണെന്ന് നോക്കുന്ന പ്രശ്‌നമേയില്ല. കുറ്റക്കാരെ കണ്ടെത്തി അര്‍ഹിക്കുന്ന ശിക്ഷ നല്‍കാന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും.'

'എല്ലാ കാര്യങ്ങള്‍ക്കും സിപിഎമ്മിന് മറുപടിയുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സാങ്കല്‍പിക ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. ക്ഷേത്രങ്ങളുടെ സ്വത്ത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനുണ്ട്. അയ്യപ്പന്റെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടാന്‍ പാടില്ല. അത് തിരിച്ചുപിടിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പത്മകുമാറിന്റെ പങ്ക് എന്താണെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമായാല്‍ നടപടിയെടുക്കും. ആരെങ്കിലും പറയുന്നത് കേട്ട് നടപടിയെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല'. ഗോവിന്ദന്‍ പറഞ്ഞു.

'ഉണ്ണികൃഷ്ണന്‍ പോറ്റി, ബല്ലാരി ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ അടൂര്‍ പ്രകാശ്, ആന്റോ ആന്റണിയും സോണിയയും എന്തിനാണ് കണ്ടത്? ആരാണ് കൂടിക്കാഴ്ചക്ക് അവസരം ഒരുക്കിയത്? അന്വേഷണം കോണ്‍ഗ്രസിലേക്ക് തിരിയുമ്പോള്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമം നടക്കുന്നു. സ്വര്‍ണം കക്കുന്നവര്‍ അല്ല സിപിഎം. സിപിഎം ആണ് എസ്‌ഐടി അന്വേഷണം വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. അന്വേഷണത്തില്‍ അവസരവാദ നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസാണ്. നടപടിയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ ധൃതി കൂട്ടേണ്ടതില്ല. മാധ്യമങ്ങള്‍ക്ക് പിന്നില്‍ സിപിഎം വരില്ല.' ഗോവിന്ദന്‍ വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകനെ വര്‍ഗീയവാദിയെന്ന് വിളിച്ചത് തെറ്റ് തന്നെയാണ്. വെള്ളാപ്പള്ളിയുടെ വാക്കുകളെ ജനങ്ങളുടെ വാക്കുകളായി വ്യാഖ്യാനിക്കേണ്ടതില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ കുറിച്ച് വെള്ളാപ്പള്ളിയോട് നേരിട്ട് ചോദിക്കണം. സിപിഎമ്മിന്റെ നയം ഇതാണെന്ന് പറഞ്ഞുകൊണ്ട് ചോദിക്കണം. അദ്ദേഹം പറഞ്ഞത് പോലെ മലപ്പുറത്ത് ആരും പ്രയാസപ്പെട്ട് കഴിയുന്നില്ല. വെള്ളാപ്പള്ളിയെ കേരള തൊഗാഡിയയെന്ന് പറഞ്ഞതു പോലെയുള്ള സാഹചര്യമല്ല ഇന്ന്.ഒരേ കടവിൽ നിന്ന് എപ്പോഴും കുളിക്കാനാകുമോയെന്നും ഗോവിന്ദൻ ചോദിച്ചു.

Similar Posts