
സമസ്ത പാരമ്പര്യം വീണ്ടെടുത്താൽ സംഘടന പിരിച്ചുവിടും: മൗലാനാ നജീബ് മൗലവി
|സംസ്ഥാന ജംഇയ്യത്തുൽ ഉലമാ രൂപീകരിക്കപ്പെടാൻ ഇടയാക്കിയ സാഹചര്യങ്ങൾ പരിശോധിച്ച് തിരുത്താൻ സമസ്ത തയ്യാറായാൽ പ്രത്യേക സംഘടനയായി നിലകൊള്ളേണ്ട ആവശ്യം തങ്ങൾക്കില്ലെന്ന് നജീബ് മൗലവി പറഞ്ഞു.
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ അതിന്റെ സ്ഥാപക കാലം മുതൽ 1967 വരെ മുറുകെപ്പിടിച്ച ആദർശങ്ങളിലേക്കും നിലപാടുകളിലേക്കും മടങ്ങിപ്പോകാൻ തയ്യാറായാൽ, കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പിരിച്ചുവിട്ട് അതിലെ പണ്ഡിതന്മാരെല്ലാം സമസ്തയിലേക്ക് തിരിച്ചു പോകാൻ സന്നദ്ധമാണെന്ന് ജനറൽ സെക്രട്ടറി മൗലാനാ നജീബ് മൗലവി. ഇപ്പോൾ നടക്കുന്ന ഐക്യാഹ്വാനം ആത്മാർത്ഥമല്ലെന്നാണ് ഇരു സമസ്ത നേതാക്കളുടെയും വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.
മമ്പാട് മസ്ജിദുൽ അഹിബ്ബയിൽ മാസാന്തം നടക്കുന്ന സമകാലികം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1967-ൽ സംസ്ഥാന ജംഇയ്യത്തുൽ ഉലമാ രൂപീകരിക്കപ്പെടാൻ ഇടയാക്കിയ സാഹചര്യങ്ങൾ വസ്തുനിഷ്ഠമായി പരിശോധിക്കാൻ സമസ്ത നേതൃത്വം തയ്യാറാകുകയും അന്ന് ഉയർന്നുവന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്‌താൽ പ്രത്യേക സംഘടനയായി നിലകൊള്ളേണ്ട ആവശ്യം സംസ്ഥാന ജംഇയ്യത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സയ്യിദ് ഹസൻ ജിഫ്‌രി തങ്ങൾ, യു.ജഅഫർഅലി മുഈനി, അമീൻ ദാറാനി വയനാട്, ശബീർ വഹബി, എ. സുഫ് യാൻ മൗലവി എന്നിവർ പ്രസംഗിച്ചു.