< Back
Kerala
മുസ്‌ലിം പ്രധാനമന്ത്രി വന്നാൽ 40% ഹിന്ദുക്കൾ കൊല്ലപ്പെടും; നരസിംഹാനന്ദിനെതിരെ കേസ്
Kerala

'മുസ്‌ലിം പ്രധാനമന്ത്രി വന്നാൽ 40% ഹിന്ദുക്കൾ കൊല്ലപ്പെടും'; നരസിംഹാനന്ദിനെതിരെ കേസ്

Web Desk
|
4 April 2022 4:36 PM IST

ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന ഹിന്ദു മഹാപഞ്ചായത്തിലാണ് കൊലവിളി പ്രസംഗം. അനുമതി വാങ്ങാതെയാണ് പരിപാടി നടന്നതെന്നാണ് പൊലീസ് പറയുന്നത്.

ന്യൂഡൽഹി: ഇന്ത്യയിൽ ഒരു മുസ്ലിം പ്രധാനമന്ത്രിയായാൽ 20 വർഷത്തിനുള്ളിൽ 40% ഹിന്ദുക്കൾ കൊല്ലപ്പെടുകയും 50% ഹിന്ദുക്കൾ മതപരിവർത്തനം ചെയ്യപ്പെടുമെന്നും പ്രസംഗിച്ച യതി നരസിംഹാനന്ദിനെതിരെ പൊലീസ് കേസെടുത്തു. ശേഷിക്കുന്ന 10% ഹിന്ദുക്കൾ രാജ്യം വിടേണ്ടിവരുമെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിനും വർഗീയത പ്രചരിപ്പിച്ചതിനുമാണ് കേസ്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന ഹിന്ദു മഹാപഞ്ചായത്തിലാണ് കൊലവിളി പ്രസംഗം. അനുമതി വാങ്ങാതെയാണ് പരിപാടി നടന്നതെന്നാണ് പൊലീസ് പറയുന്നത്.

''2029ലോ 2034ലോ 2039ലോ മുസ്ലിം പ്രധാനമന്ത്രിയുണ്ടാകും. മുസ്ലിം പ്രധാനമന്ത്രി വന്നാൽ രാജ്യത്തെ 50 ശതമാനം ഹിന്ദുക്കളും 20 കൊല്ലംകൊണ്ട് മതം മാറും. 40 ശതമാനം ഹിന്ദുക്കളും കൊല്ലപ്പെടും. ബാക്കിയുള്ള 10 ശതമാനം ഇവിടെ അഭയാർത്ഥി ക്യാംപുകളിൽ കഴിയുകയോ മറ്റു രാജ്യങ്ങളിലേക്ക് പോകുകയോ ചെയ്യും. ഹിന്ദുക്കളെ കാത്തിരിക്കുന്നത് ഇതാണ്. ഇത് മാറണമെങ്കിൽ ആണാകണം. ആണാകണമെന്നു പറഞ്ഞാൽ സായുധനാകണമെന്നർത്ഥം''-പ്രസംഗത്തിൽ നരസിംഹാനന്ദ് ആഹ്വാനം ചെയ്തു.

മുസ്ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹരിദ്വാറിലെ ധർമസൻസദ് ഹിന്ദുത്വ സമ്മേളനത്തിന്റെ മുഖ്യസംഘാടനകനായിരുന്നു ഗാസിയാബാദിലെ ദസ്ന ക്ഷേത്രത്തിൽ പൂജാരിയായ യതി നരസിംഹാനന്ദ്. ഹരിദ്വാർ വിദ്വേഷ പ്രസംഗക്കുറ്റത്തിൽ അറസ്റ്റിലായിരുന്ന നരസിംഹാനന്ദ് നിലവിൽ ജാമ്യത്തിലാണുള്ളത്. ഇതേകേസിൽ അറസ്റ്റിലായി ജാമ്യത്തിലുള്ള പ്രീത് സിങ്ങാണ് ജന്തർ മന്തറിലെ ഹിന്ദു മഹാപഞ്ചായത്തിന്റെ സംഘാടകൻ.



Related Tags :
Similar Posts