
കൊല്ലത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്നു
|തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു
കൊല്ലം: കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു. കൊട്ടിയത്തിന് സമീപം മൈലക്കാടാണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. നിർമാണത്തിൽ ഇരുന്ന സൈഡ് വാൾ ഇടിഞ്ഞുവീണു. ഇതിനെ തുടർന്ന് സർവീസ് റോഡും തകർന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. പുതുതായി കൊണ്ടിട്ട മണ്ണ് ഉറച്ചില്ലെന്ന് നിഗമനം.
ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്ക് പോകുന്നവർ കൊട്ടിയത്ത് നിന്ന് ഇടത്തേക്ക് തിരിഞ്ഞു കണ്ണനല്ലൂർ വഴി പോകുകയോ കൊല്ലത്തുനിന്ന് അയത്തിൽ വഴി തിരുവനന്തപുരത്ത് ഭാഗത്തേക്ക് പോകുകയോ ചെയ്യണം
സ്കൂൾ ബസ് അടക്കം നാല് വാഹനങ്ങൾ സർവീസ് റോഡിൽ അകപ്പെട്ടു. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പൊതുപ്രവർത്തകർ പോലും ഡിപിആർ കണ്ടിട്ടില്ലെന്നാണ് പരാതി. ചെളിയും മണ്ണും ഉപയോഗിച്ച് ഫിൽചെയ്യുകയാണെന്നും വയൽ ഭാഗമായത് കൊണ്ട്, മണ്ണ് ഇട്ടിട്ടുള്ള പണി നടക്കില്ലെന്നും പില്ലർ വച്ചാൽ മാത്രമെ ശരിയാകുള്ളൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്.
നിരവധി തവണ പരാതി നൽകിയിട്ടും പരിഹാരം കണ്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. ദേശീയപാത തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര റിപ്പോർട്ട് തേടി. NHAI യോട് വിശദീകരണം തേടി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദേശം. പ്രദേശത്ത് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ക്രൈൻ ഉപയോഗിച്ച് മാറ്റാൻ ശ്രമിക്കുകയാണ്.