< Back
Kerala
വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: അറസ്റ്റിലായ 5 പ്രതികള്‍ക്കും ജാമ്യമില്ല
Kerala

വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: അറസ്റ്റിലായ 5 പ്രതികള്‍ക്കും ജാമ്യമില്ല

Web Desk
|
20 July 2022 6:25 AM IST

കടയ്ക്കൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റ ലംഘനമാണ് നടന്നത് എന്ന് കോടതി നിരീക്ഷിച്ചു. കൂടുതൽ പ്രതികളെ പിടികൂടാനുള്ളതിനാൽ ജാമ്യം നിൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കടയ്ക്കൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

പരീക്ഷാ നടത്തിപ്പിന്റെ ഭാഗമായി എത്തിയ ജോസ്‌ന, ജോബി, ബീന, ഗീതു, കോളജിലെ ക്ലീനിങ് ജീവനക്കാരായ എസ് മറിയം, കെ മറിയം എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെയും പെൺകുട്ടി നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പെൺകുട്ടികൾക്ക് വസ്ത്രം മാറാൻ സൗകര്യം ഒരുക്കിയത് ക്ലീനിങ് ജീവനക്കാരാണെന്ന് കോളജ് അധികൃതർ വ്യക്തമാക്കിയിരുന്നു

അതിനിടെ കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കും. പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഉൾപ്പടെയുള്ളവരെ ചോദ്യംചെയ്തു വരികയാണ്. കോളജിൽ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് സൂപ്രണ്ട് വിശദീകരണം നൽകിയിരുന്നു. സാധാരണക്കാരായ ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് ഒതുക്കുകയാണെന്നും ആരോപണമുണ്ട്. മാർത്തോമ കോളജിലേക്ക് ഇന്നും വിദ്യാർഥി സംഘടനകളുടെ പ്രതിഷേധമുണ്ടാകും. ഇന്നലെ പ്രതിഷേധിച്ച എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി ചടയമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. ജില്ലയിൽ ഇന്ന് കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസബന്ദാണ്.

Related Tags :
Similar Posts