< Back
Kerala
നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമര ആലത്തൂർ സബ്ജയിലിൽ തുടരും
Kerala

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമര ആലത്തൂർ സബ്ജയിലിൽ തുടരും

Web Desk
|
30 Jan 2025 7:00 AM IST

രണ്ട് ദിവസത്തിനുശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര ആലത്തൂർ സബ്ജയിലിൽ തുടരും. രണ്ട് ദിവസത്തിനുശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. ഇതിനുശേഷം തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കും.

ഈ സമയം നാട്ടുകാരുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ട്. ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. ചെന്താമര കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വൈദ്യപരിശോധന പൂര്‍ത്തിയാക്കി വൈകിട്ട് 4.45 ഓടെയാണ് ചെന്താമരയെ ആലത്തുര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയല്‍ ഹാജരാക്കിയത്. കൊലപാതകത്തിനായി ഇയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊടുവാള്‍ വാങ്ങിയിരുന്നു. പൂര്‍വ്വ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത്. തന്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷം പ്രതിക്കുണ്ടായിരുന്നെന്നും ഇയാള്‍ പുറത്തിറങ്ങിയാല്‍ നാടിന് മുഴുവന്‍ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 12വരെയാണ് റിമാന്‍ഡ് കാലാവധി.

തെറ്റ് ചെയ്ത തന്നെ എത്രയും വേഗം ശിക്ഷിക്കണം എന്നായിരുന്നു കോടതിയില്‍ ചെന്താമരയുടെ ആവശ്യം. നൂറ് വര്‍ഷം വരെ ശിക്ഷിച്ചോളു എന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പരിക്കുകള്‍ ഒന്നുമില്ലെന്നും പരാതി ഇല്ലെന്നും ചെന്താമര വ്യക്തമാക്കി. മകളുടെയും മരുമകന്റെയും മുന്നിൽ തലകുനിക്കാനാവില്ലെന്നും ചെന്താമര പറഞ്ഞു. പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവന്‍ ഭീഷണിയാണെന്നും ചെന്താമരയില്‍ നിന്ന് അയല്‍വാസികള്‍ക്ക് തുടര്‍ച്ചയായി വധഭീഷണി നേരിടേണ്ടി വന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.

Similar Posts