< Back
Kerala
ആര്‍.എസ്.എസ് പ്രവർത്തകർ ഉൾപ്പെട്ട വധശ്രമക്കേസിനെ ചൊല്ലി ആലപ്പുഴ സി.പി.എമ്മിൽ പുതിയ വിവാദം
Kerala

ആര്‍.എസ്.എസ് പ്രവർത്തകർ ഉൾപ്പെട്ട വധശ്രമക്കേസിനെ ചൊല്ലി ആലപ്പുഴ സി.പി.എമ്മിൽ പുതിയ വിവാദം

Web Desk
|
2 Sept 2021 7:11 AM IST

കുത്തേറ്റ സി.പി.എം പ്രാദേശിക നേതാവ് വിചാരണക്കിടെ പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റിയതാണ് വിവാദങ്ങൾക്ക് കാരണമായത്

ആര്‍.എസ്.എസ് പ്രവർത്തകർ ഉൾപ്പെട്ട വധശ്രമക്കേസ് ഒത്തുതീർപ്പാക്കുന്നതിനെ ചൊല്ലി ആലപ്പുഴ സി.പി.എമ്മിൽ പുതിയ വിവാദം. കുത്തേറ്റ സി.പി.എം പ്രാദേശിക നേതാവ് വിചാരണക്കിടെ പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റിയതാണ് വിവാദങ്ങൾക്ക് കാരണമായത്. സി.പി.എം ഉന്നത നേതാക്കൾ ഗൂഢാലോചന നടത്തി കേസ് അട്ടിമറിക്കുന്നു എന്നാണ് കോൺഗ്രസിന്‍റെ ആക്ഷേപം.

ഡി.വൈ.എഫ്.ഐ കറ്റാനം മേഖലാ സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എസ്. സുജിത്തിനെ 2013 ഏപ്രിലിൽ ആണ് ആർ.എസ്.എസ് പ്രവർത്തകർ വിഷം പുരട്ടിയ ത്രിശൂലം കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. 15 ആര്‍.എസ്.എസ് പ്രവർത്തകർ പ്രതികളായ കേസിൽ കുത്തേറ്റ സുജിത് മൊഴി മാറ്റി. മരിച്ചു പോയ ഒന്നാം പ്രതി സുജിത്, ഏഴാം പ്രതി കണ്ണപ്പൻ എന്നിവരാണ് പ്രതികളെന്നും ബാക്കിയുള്ളവർ ഉൾപ്പെട്ടിട്ടില്ല എന്നുമാണ് മൊഴി. സി.പി.എം ജില്ലാ നേതാക്കൾ ഇടപെട്ട് പണം വാങ്ങിയും വോട്ടു മറിച്ചും കേസ് ഒത്തുതീർപ്പാക്കുന്നു എന്നാണ് കോൺഗ്രസ് ആരോപണം. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണിക്കാവ് ഡിവിഷനിൽ എൻ.ഡി.എക്ക് 6000ത്തോളം വോട്ടുകൾ കുറഞ്ഞത് ചൂണ്ടിക്കാട്ടി കോൺഗ്രസ് ആരോപണം ബലപ്പെടുത്തുന്നു.

വിചാരണക്കൊടുവിൽ പ്രതികളെ കോടതി തീരുമാനിക്കട്ടെ എന്നാണ് സുജിത്തിന്‍റെ നിലപാട്. അതേസമയം മുഖ്യമന്ത്രിയുടെ ചതയദിന പോസ്റ്റിന് താഴെ കമന്‍റിട്ടതിന് സുജിത്തിനെതിരെ അടുത്തിടെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. കേസ് ഒത്തുതീർപ്പാക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ അമർഷം പുകയുന്നുണ്ട്.



Related Tags :
Similar Posts