
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് ജയിക്കാവുന്ന സാഹചര്യമെന്ന് മന്ത്രി റിയാസ്
|തെരഞ്ഞെടുപ്പിന് ദിവസങ്ങൾ കുറവായത് പ്രശ്നമല്ലെന്നും മന്ത്രി റിയാസ്
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് ജയിക്കാവുന്ന സാഹചര്യമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ കുറവായത് പ്രശ്നമല്ല. മറ്റു വകുപ്പുകളിൽ പരിധി വിട്ട് പ്രവർത്തിക്കുന്നുവെന്നത് അസംബന്ധമായ വാർത്തയാണ്. പാർട്ടി സെക്രട്ടറി തന്നെ ഇത് വ്യക്തമാക്കിയതാണ്. ഒരു മനസും ഒരു ശരീരവുമായി പ്രവർത്തിക്കുന്നവരാണ് മന്ത്രിസഭയിലുള്ളതെന്നും റിയാസ് പറഞ്ഞു.
അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സ്ഥാനാർഥിയെ എത്രയും പെട്ടന്ന് പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലമ്പൂരിലെന്നും മുസ്ലിം ലീഗ് പ്രചരണത്തിൽ മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജൂൺ 19നാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്. ജൂൺ 23 നാണ് വോട്ടെണ്ണൽ. നിലമ്പൂർ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ദിവസം ജൂൺ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂൺ മൂന്നിന് നടക്കും. നോമിനേഷൻ പിൻവലിക്കേണ്ട അവസാനദിനം ജൂൺ അഞ്ചാണ്. പി.വി അന്‍വര്‍ രാജിവെച്ച ഒഴിവിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.