
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിച്ചെന്ന് എം.വി ഗോവിന്ദൻ
|ഗവർണർ വിഷയത്തിൽ മന്ത്രി വി.ശിവൻകുട്ടിയുടേത് ശരിയായ നിലപാടെന്നും ഗോവിന്ദൻ പ്രതികരിച്ചു
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നടത്തിയത് രാഷ്ട്രീയ പ്രചരണമല്ലെന്നും മറിച്ച് വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങളെ തുറന്ന് കാട്ടാൻ എൽഡിഎഫിന് കഴിഞ്ഞുവെന്നും സ്വരാജിന് ജയമുറപ്പാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
മതനിരപേക്ഷ ഉള്ളടക്കത്തെ ഉയർത്തിപ്പിടിക്കാനും വർഗീയ കൂട്ടുകെട്ടിനെ തുറന്നുകാട്ടാനും എൽഡിഎഫി ന് കഴിഞ്ഞുവെന്ന് പറഞ്ഞ ഗോവിന്ദൻ അൻവറിന്റെ സഹായത്താലാകില്ല സിപിഎമ്മിന്റെ ജയമെന്നും വിശദീകരിച്ചു. യുഡിഎഫിലെ തർക്കം പുറത്തുവരാൻ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സഹായകമായി. യുഡിഎഫിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നും ഗോവിന്ദൻ ആരോപിച്ചു.
ഗവർണറുടെ കാര്യത്തിൽ ശിവൻകുട്ടിയുടേത് ശരിയായ നിലപാടെന്നാണ് ഗോവിന്ദൻ പ്രതികരിച്ചത്. മതേതര പാരമ്പര്യത്തെ ഉയർത്തിപിടിക്കുന്നതാണ് ശിവൻകുട്ടിയുടെ നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർഎസ്എസ് ചിഹ്നം പ്രദർശിപ്പിച്ച രാജ്ഭവനാണ് ഭരണഘടന ലംഘിച്ചതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. വ്യക്തികൾക്ക് ആരാധനയും വിശ്വാസവും നടപ്പാക്കാമെന്നും എന്നാൽ സർക്കാർ പരിപാടികളിൽ പൊതുവിൽ അംഗീകരിക്കപ്പെട്ടത് മാത്രമേ ഉപയോഗിക്കാവൂ എന്നും ഗോവിന്ദൻ വ്യക്തമാക്കി.