
photo facebook
കൊല്ലം ഇരവിപുരത്ത് എൻ.കെ പ്രേമചന്ദ്രന്റെ മകനും പരിഗണനയിൽ
|മുതിർന്ന മൂന്ന് നേതാക്കൾക്ക് ഒപ്പമാണ് കാർത്തിക്കിന്റെ പേരും ചർച്ച ചെയ്യുന്നത്
കൊല്ലം: കൊല്ലത്ത് ഇരവിപുരം നിയമസഭാ സീറ്റിലെ സ്ഥാനാർഥിയായി എൻ.കെ പ്രേമചന്ദ്രന്റെ മകനും പരിഗണനയിൽ. മുതിർന്ന മൂന്ന് നേതാക്കൾക്ക് ഒപ്പമാണ് കാർത്തിക്കിന്റെ പേരും ചർച്ച ചെയ്യുന്നത്.10 വർഷം മുൻപ് കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കാൻ പാർട്ടി പരിഗണിക്കുന്നത് വിജയ സാധ്യത മാത്രമാണ്.
യുഡിഎഫിലേക്ക് വന്നതിനു ശേഷം നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആർഎസ്പിക്ക് തൊട്ടതെല്ലാം പിഴച്ചു. ഇരവിപുരത്ത് സിറ്റിംഗ് എംഎൽഎ ആയിരുന്ന എഎ അസീസ് 2016ലും, 2021ല്‍ ബാബു ദിവാകരനും യുഡിഎഫിനായി മത്സരിച്ച് തോറ്റു.രണ്ട് തവണയും എല്‍ഡിഎഫിലെ എം.നൗഷാദ് 28000ന് പുറത്ത് ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ഇത്തവണ സ്ഥാനാർഥി നിർണയം വേഗത്തിൽ പൂർത്തിയാക്കും. എൻ.കെ പ്രേമചന്ദ്രന്റെ മകൻ കാർത്തിക്, കോർപ്പറേഷൻ സിറ്റിംഗ് കൗൺസിലർ എം എസ് ഗോപകുമാർ, ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ്, ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ.നൗഷാദ് എന്നീ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. അറബി സംസ്ഥാന കമ്മിറ്റി അംഗമായ എം.എസ് ഗോപകുമാറിന്റെ പേരിനാണ് മുൻഗണന. യുവ മുഖത്തെ പരിഗണിച്ചാൽ എൻ.കെ. പ്രേമചന്ദ്രൻ്റെ മകൻ കാർത്തികിന് അവസരം ലഭിക്കും. മുന്‍ മന്ത്രി ആയിരുന്ന കെ.പങ്കജാക്ഷന്‍റെ മകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പി.ബസന്തിൻെറ പേരും ചില നേതാക്കൾ മുന്നോട്ട് വയ്ക്കുന്നു.
മണ്ഡലത്തില്‍ തന്നെയുള്ളയാള്‍ സ്ഥാനാര്‍ഥിയാകണമെന്ന വാദവുമായി ആര്‍എസ്പിയിലെ ഒരു വിഭാഗം രംഗത്തുണ്ട്. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കോര്‍പ്പറേഷന്‍ ഡിവിഷനുകളും മയ്യനാട് പഞ്ചായത്തും ഭരണം പിടിച്ചെടുത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇരവിപുരത്ത് ഇറങ്ങുന്നത്. നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ ഏത് വിധേനയും മണ്ഡലം പിടിക്കുക എന്നത് മാത്രമാണ് ആർഎസ്പിക്ക് മുന്നിലുള്ള ലക്ഷ്യം.