
കോൺഗ്രസ് നേതാക്കന്മാരുടെ ഉറപ്പിൽ പ്രതീക്ഷയില്ല; എൻ.എം വിജയന്റെ മരുമകൾ
|എൻ.എം വിജയന്റെ മരണത്തിലും കടബാധ്യത സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പത്മജ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: വയനാട് ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് എൻ എം വിജയന്റെ മരുമകൾ പത്മജ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എൻഎം വിജയന്റെ മരണത്തിലും കടബാധ്യത സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടത്.
കോൺഗ്രസ് നേതാക്കന്മാരുടെ ഉറപ്പിൽ പ്രതീക്ഷയില്ലെന്നും പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കൾ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും പത്മജ ആരോപിച്ചു. അവരുടെ വാക്കിൽ എങ്ങനെ വിശ്വസിക്കണമെന്നും പത്മജ ചോദിച്ചു. കോൺഗ്രസ് നേതാക്കൾ നിലവിൽ ഉന്നയിക്കുന്ന ആരോപണങ്ങളൊക്കെ കള്ളമാണെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും പത്മജ വ്യക്തമാക്കി.
തങ്ങളുടെ വീട് പണയം വെച്ചത് പാർട്ടിക്ക് വേണ്ടിയാണെന്നും നേതൃത്വത്തിൽ നിന്നുളള ആരെങ്കിലും അച്ഛന്റെ കത്ത് കളവാണെന്ന് പറയട്ടെയെന്നും പത്മജ പറഞ്ഞു. ബത്തേരിയിലെ പ്രാദേശക കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പത്മജ പരാതി നൽകി. ഒക്ടോബർ രണ്ടിന് പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും വിഷയത്തിൽ ഇനി കോൺഗ്രസ് നേതാക്കളെ കാണില്ലെന്നും പത്മജ പറഞ്ഞു.