< Back
Kerala
Sunny Joseph
Kerala

'നിലമ്പൂരിലേക്ക് ആർക്കും പ്രത്യേക ക്ഷണമില്ലായിരുന്നു, തരൂർ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിലുണ്ടായിരുന്നു'; സണ്ണി ജോസഫ്

Web Desk
|
20 Jun 2025 10:46 AM IST

തെരഞ്ഞെടുപ്പ് സമയത്ത് തരൂർ വിദേശത്തായിരുന്നു

തിരുവനന്തപുരം: തന്നെ നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. നിലമ്പൂരിലേക്ക് ആർക്കും പ്രത്യേക ക്ഷണമില്ലായിരുന്നു. തരൂർ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിലുണ്ടായിരുന്നു. എ.കെ ആന്‍റണി ഒഴികെയുള്ള എല്ലാവരും എത്തി. തെരഞ്ഞെടുപ്പ് സമയത്ത് തരൂർ വിദേശത്തായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശശി തരൂരുമായി കേരളത്തിൽ ഒരു പ്രശ്നവുമില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. തരൂരിന്‍റെ കാര്യത്തിൽ ഒരു ഗ്യാപ്പ് വന്നു. തരൂർ വിദേശരാജ്യങ്ങളിൽ പര്യടനത്തിലായിരുന്നു. അദ്ദേഹം തിരക്കിൽ അല്ലായിരുന്നുവെങ്കിൽ ക്ഷണിക്കുമായിരുന്നു. ഇപ്പോഴത്തെ നേതൃത്വവുമായി തരൂരിന് പ്രശ്നം ഉണ്ടാകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലമ്പൂരില്‍ സുഹൃത്തായ ആര്യാടൻ ഷൗക്കത്ത് ജയിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിരുന്നെങ്കിൽ പ്രചാരണത്തിന് പോകുമായിരുന്നുവെന്നുമാണ് തരൂർ ഇന്നലെ പറഞ്ഞത്.'ഞാൻ എവിടേക്കും പോകുന്നില്ല. കോൺഗ്രസ് പാർട്ടിയിലെ അംഗമാണ്. ഒരു ചുമതല ഏറ്റെടുത്താൽ അത് ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കണം'..അദ്ദേഹം പറഞ്ഞു.

'നിലമ്പൂരില്‍ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യം തന്നെയാണ്.താന്‍ കേരളത്തിന് പുറത്തായിരുന്നു. തിരിച്ചു കേരളത്തിൽ എത്തിയപ്പോഴും മറ്റു മെസ്സേജുകൾ ഒന്നും കിട്ടിയില്ല. കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്.മികച്ച സ്ഥാനാർഥിയാണ് നിലമ്പൂരിലുള്ളത്. നിലമ്പൂരിൽ കോൺഗ്രസ് ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം.നേതൃത്വത്തോട് പലപ്പോഴും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്ലാവരോടും സൗഹൃദപരമായാണ് പോകുന്നത്'..എന്നും തരൂര്‍ പറഞ്ഞിരുന്നു.



Similar Posts