< Back
Kerala
വി.ഡി സതീശന് പിന്നിൽ പിണറായി,എന്നെ അടുപ്പിക്കരുതെന്ന് പറഞ്ഞു; പി.വി അന്‍വര്‍
Kerala

'വി.ഡി സതീശന് പിന്നിൽ പിണറായി,എന്നെ അടുപ്പിക്കരുതെന്ന് പറഞ്ഞു'; പി.വി അന്‍വര്‍

Web Desk
|
1 Jun 2025 12:32 PM IST

' നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് സതീശന്‍ കണക്കാക്കിയത്'

നിലമ്പൂര്‍: ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥി ആക്കുന്നതിനെ സംബന്ധിച്ച് തന്നെ ഒന്നും അറിയിച്ചില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. അത്തരമൊരു മര്യാദ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'താൻ എന്ത് വിട്ട് വീഴചക്കും തയ്യാറാണെന്ന് കുഞ്ഞാലിക്കുട്ടി അടക്കുമുള്ളവരോട് പറഞ്ഞതാണ്.അങ്ങനെ യുഡിഎഫുമായി സഹകരിപ്പിക്കാൻ തീരുമാനിച്ചതാണ്. പക്ഷേ യുഡിഎഫ് എടുത്ത തീരുമാനം സതീശൻ നീട്ടിക്കൊണ്ടു പോയി. നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് അദ്ദേഹം കണക്കാക്കിയത്' . അന്‍വര്‍ പറഞ്ഞു.

'വി.ഡി സതീശന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തന്നെ അടുപ്പിക്കരുതെന്ന് സതീശനോട് പറഞ്ഞെന്നും അന്‍വര്‍ ആരോപിച്ചു.പിണറായിസത്തിനെതിരെ ഷൗക്കത്ത് ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല.എം. സ്വരാജ് പിണറായിസത്തിന്റെ മുന്നണി പോരാളിയാണെങ്കില്‍ ഷൗക്കത്ത് പിന്നണി പോരാളിയാണ്. രാജി വെക്കുമ്പോഴേ വീണ്ടും മത്സരിക്കുമെന്ന് എനിക്ക് പറയാമായിരുന്നു. പക്ഷേ ഞാൻ യുഡിഎഫിന് മലയോര മേഖലയിലെ വിഷയം ഉന്നയിക്കാൻ ഒരു വഴി കൊടുക്കുകയാണ് ചെയ്തത്. ഷൗക്കത്തിനെ വെച്ച് മുന്നോട്ട് വെച്ച് പോകാൻ ആകില്ലെന്ന് താൻ പറഞ്ഞു. അവിടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. യുഡിഎഫ് നേതൃത്വം മുഴുവൻ സതീശന്‍റെ നിലപാട് ശരിയായില്ല എന്ന് പറഞ്ഞു.പിന്നീട് ഞാൻ സീറ്റുകളുടെ കാര്യം പറഞ്ഞു.അപ്പോഴും ജയസാധ്യത ഇല്ലാത്ത സീറ്റുകളാണ് വാഗ്ദാനം നൽകിയത്. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു ഇത്'- അന്‍വര്‍ പറഞ്ഞു.

''യുഡിഎഫിന്റെ വാതിലടച്ചെന്ന് സതീശൻ പറഞ്ഞു.ഇനി ഞാൻ ആരെ കാത്തുനിൽക്കണം. വാതിൽ അടച്ചിട്ടും , തുറന്നിട്ടും ഇല്ലെന്നാണ് നേരത്തെ അദ്ദേഹം പറഞ്ഞത്.. അങ്ങനെ ഒരു വാതിൽ ഉണ്ടോ ? ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാർഥി ആക്കരുതെന്ന് പറയാൻ കാരണങ്ങളുണ്ട്. 2016 ല്‍ തൻ്റെ ഭൂരിപക്ഷം 12,000 ആണ്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ അത് 2000 ആയി കുറഞ്ഞു. ഷൗക്കത്തിനെതിരെ ആ നാട്ടിൽ പൊതുവികാരം ഉണ്ട്. ആര്യാടൻ പാണക്കാട് തങ്ങള്‍മാരെ അപമാനിച്ചയാളാണ്.അതിതീവ്ര ആർഎസ്എസുകാർ പറയാത്തത് ഷൗക്കത്ത് പറഞ്ഞു. ഫാസിസ്റ്റുകളെ കയ്യടി കിട്ടാനാണ് ഈ നീക്കം.അദ്ദേഹത്തിന് ദേശീയ അവാർഡ് കിട്ടിയ സിനിമയടക്കം മുസ്‍ലിം വിഭാഗത്തെ അവഹേളിക്കുന്നതാണെന്നും അന്‍വര്‍ ആരോപിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്വരാജിനും സമാന പ്രതിച്ഛായയാണുള്ളത്. സ്വരാജ് ശബരിമല കാലത്ത് ഹൈന്ദവർക്ക് എതിരെ പറഞ്ഞയാളാണ്. രാഹുൽ മാങ്കൂട്ടത്തില്‍ ഇന്നലെ വീട്ടില്‍ വന്നിരുന്നു.രാഹുൽ പിണറായിസത്തിൻ്റെ ഇരയാണ്.യൂത്തിൻ്റെ ഉന്നതനായ നേതാവാണ് രാഹുല്‍. പിണറായിസത്തെ താഴെ ഇറക്കണം എന്ന് എന്നോട് പറഞ്ഞു.രഹസ്യ സംഭാഷണം പുറത്തുപറയാറില്ല. സൗഹാർദമായി സംസാരിച്ച് പോയ ആ വ്യക്തിയെ മൂലക്കല്‍ ഇരുത്തി പറയുകയാണ്,ഇനി വാതില്‍ തുറക്കില്ലെന്ന്. ഈ വാതില്‍ അടച്ചിട്ട് ഒരുമാസത്തിലേറെയായി'-അന്‍വര്‍ പറഞ്ഞു.



Similar Posts