< Back
Kerala
not promised candidature to anyone VD Satheesan
Kerala

കെ. സുധാകരനോട് കടുപ്പിച്ച് കോണ്‍ഗ്രസ്; സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് വി.ഡി സതീശന്‍

Web Desk
|
14 March 2026 12:29 PM IST

'പാര്‍ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്‍ഥികള്‍. അതിനപ്പുറം ആരും പോകേണ്ട. എംപിമാര്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും'

തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും സ്ഥാനാര്‍ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

'കെ. സുധാകരന് ഉറപ്പുകൊടുക്കാന്‍ അത്ര വലിയ നേതാവല്ലല്ലോ ഞാന്‍. അവരവര്‍ തീരുമാനിക്കുന്നതല്ല മത്സരിക്കുന്ന കാര്യം. പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. ആരും സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്‍ഥികള്‍. അതിനപ്പുറം ആരും പോകേണ്ട. എംപിമാര്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഞങ്ങള്‍ക്ക് അതിന് അധികാരമില്ല. താനല്ല ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നാണ് ഇന്നലെ സുധാകരന്‍ എന്നോട് പറഞ്ഞത്. ഇന്ന് മാറ്റിപ്പറഞ്ഞത് എന്താണെന്ന് അറിയില്ല' -സതീശന്‍ പറഞ്ഞു.

കെ. സുധാകരനെ അനുകൂലിച്ചുള്ള പോസ്റ്ററുകളും ഫ്‌ളക്‌സുകളും സിപിഎമ്മുകാര്‍ കൊണ്ടുവെക്കുന്നതായിരിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി സതീശന്‍ പറഞ്ഞു. പറവൂരിലാണോ സുധാകരന്‍ സീറ്റ് ചോദിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഞാന്‍ മാറിക്കൊടുക്കാം -അദ്ദേഹം പറഞ്ഞു.

കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുകയാണ്. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ സുധാകരനുമായി ഇന്നലെ രാത്രി ഫോണില്‍ സംസാരിച്ചു. നേതാക്കളെ സുധാകരന്‍ അതൃപ്തി നേരിട്ട് അറിയിച്ചതായാണ് സൂചന. തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്ന സുധാകരനെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

Similar Posts