< Back
Kerala
NPR will not be implemented in Kerala
Kerala

കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

Web Desk
|
6 Feb 2026 10:00 PM IST

ദേശീയ ജനസംഖ്യാ രജിസ്റ്ററിനെതിരെയുള്ള സർക്കാരിന്റെ നിലപാട് ഉയർത്തിപ്പിടിച്ചാണ് ഉത്തരവ്.

തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. എൻപിആർ നടപ്പാക്കാതിരിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തിൽ സെൻസസിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപ്പാക്കാനുള്ള എല്ലാ നടപടികളും നിർത്തിവയ്ക്കാൻ 2019ൽ തന്നെ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ കോവിഡ് കാരണം പിന്നീട് സെൻസസ് നടപടിക്രമങ്ങൾ നടന്നില്ല.

അടുത്ത വർഷം മുതൽ രാജ്യത്താകെ സെൻസസ് നടപടികൾ വീണ്ടും ആരംഭിക്കുന്ന സാഹചര്യത്തിൽ സെൻസസിനൊപ്പം നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ കൂടി നടത്തിയേക്കും എന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല എന്നുറപ്പാക്കാൻ എൽഡിഎഫ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

ദേശീയ ജനസംഖ്യാ രജിസ്റ്ററിനെതിരെയുള്ള സർക്കാരിന്റെ നിലപാട് ഉയർത്തിപ്പിടിച്ചാണ് ഉത്തരവ്. സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും 2019 ഡിസംബർ 20 മുതൽ നിർത്തിവച്ചിരിക്കുന്നതായി ഉത്തരവിൽ വ്യക്തമാക്കുന്നു.

പൗരത്വനിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിലേതായിരുന്നു. സിഎഎയിലെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സർക്കാർ സുപ്രിംകോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.

Similar Posts