
'പ്രതിപക്ഷ നേതാവ് പറയുന്നത് ആസൂത്രിതമായ അസത്യങ്ങള്‍'; എം.ബി രാജേഷ്
|'ബ്രൂവറി പദ്ധതിയുടെ വെള്ളത്തിന്റെ കാര്യത്തില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടു'
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളി എഥനോൾ പ്ലാന്റിനെതിരായ പ്രതിപക്ഷത്തിന്റെ വാദങ്ങൾ തള്ളി മന്ത്രി എം.ബി രാജേഷ്. പ്രതിപക്ഷ നേതാവ് പറയുന്നത് ആസൂത്രിതമായ അസത്യങ്ങളാണെന്ന് എം.ബി രാജേഷ് പറഞ്ഞു.
'പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത് 13 ദിവസം മുമ്പ് പ്രസിദ്ധീകരിച്ച രേഖയാണ്. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച രേഖ രഹസ്യരേഖയെന്നാണ് സതീശന്‍ പറയുന്നത്. മന്ത്രിസഭാ രേഖയില്‍ എല്ലാം വ്യക്തമാണ്. എല്ലാവര്‍ക്കും അറിയാവുന്ന പോലെ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കും. പ്രതിപക്ഷ നേതാവ് പറയുന്നത് ആസൂത്രിതമായ അസത്യങ്ങളാണ്. മദ്യനയം ആരും അറിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമാണ്'- എം.ബി രാജേഷ് പറഞ്ഞു
ബ്രൂവറി പദ്ധതിയുടെ വെള്ളത്തിന്റെ കാര്യത്തില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും എം.ബി രാജേഷ് പ്രതികരിച്ചു. ബ്രൂവറി പ്രവര്‍ത്തനത്തിന് ഭൂഗര്‍ഭ ജലത്തിന്റെ ആവശ്യം വരുന്നില്ലെന്നും ഒരു തുള്ളി ഭൂഗര്‍ഭജലം പോലും എടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
'2023 നവംബർ 30നാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് അപേക്ഷ ലഭിച്ചത്. 81.5 ദശലക്ഷം വെള്ളമാണ് പ്രതിവർഷം ആവശ്യമുള്ളത്. സംഭരിച്ചതിൻ്റെ 13.16 ശതമാനം വെള്ളം മാത്രമാണ് കുടി വെള്ളമായി പ്രതിവർഷം വേണ്ടി വരുന്നത്. കഴിഞ്ഞ 10 വർഷമായി ജലക്ഷാമം കാരണം മലമ്പുഴ ഡാം പ്രതിസന്ധിയിൽ ആയിട്ടില്ല. പാലക്കാട് നഗരത്തിന് ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്ന വെള്ളത്തിൻറെ 1.1 ശതമാനം മാത്രമാണ് പ്ലാന്റിന് വേണ്ടി വരുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കിൻഫ്രയ്ക്ക് 10 ദശലക്ഷം ലിറ്റർ വെള്ളം നൽകാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അന്ന് ആ തീരുമാനം എടുത്തത്. അഹല്യ ക്യാമ്പസിൽ 24 കോടി ലിറ്റർ വെള്ളം മഴവെള്ള സംഭരണിയിലൂടെ സംഭരിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് അതിരുണ്ട്. സത്യം എക്കാലത്തും മൂടി വയ്ക്കാൻ സാധിക്കില്ല'- എം.ബി രാജേഷ്.