< Back
Kerala
ജാമ്യം ലഭിച്ചെങ്കിലും കന്യാസ്ത്രീകൾക്കെതിരായ കേസിൽ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
Kerala

ജാമ്യം ലഭിച്ചെങ്കിലും കന്യാസ്ത്രീകൾക്കെതിരായ കേസിൽ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

Web Desk
|
3 Aug 2025 7:53 AM IST

ബജറങ് ദള്‍ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ ഇന്ന് ഓൺലൈനായി ദുർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകും

ന്യൂഡല്‍ഹി: ജാമ്യത്തിൽ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ദില്ലി രാജറായിലെ മഠത്തിൽ എത്തിച്ചു. അതേസമയം കേസ് റദ്ദാക്കുന്ന ആവശ്യമുന്നയിച്ച് പാർലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ തീരുമാനം.

അതിനിടെ ബജറങ് ദള്‍ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ ഇന്ന് ഓൺലൈനായി ദുർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകും. ഇന്നലെ നാരായൺപൂർ സ്റ്റേഷനിൽ നൽകിയ പരാതി സ്വീകരിച്ചിരുന്നില്ല.

കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകൾക്ക് ശേഷം ഉണ്ടാകും. ഇക്കാര്യത്തിൽ സഭ, നിയമ വിദഗ്ധരുമായി അടക്കം ചർച്ച നടത്തും. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ ആയിരിക്കും നടക്കുക.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് കന്യാസ്ത്രീകൾ ജയിൽ മോചിതരായത്. ശനിയാഴ്ച രാവിലെയാണ് എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എട്ട് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കന്യാസ്ത്രീകൾ പുറത്തിറങ്ങുന്നത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും എംപിമാരും സഭാ അധികൃതരും കന്യാസ്ത്രീകളെ സ്വീകരിക്കാൻ എത്തിയിരുന്നു.

Similar Posts