< Back
Kerala
ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന ആർഎസ്എസ് ആപ്തവാക്യം ചെലവാകില്ല; ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ രൂക്ഷ പ്രതികരണവുമായി ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ
Kerala

'ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന ആർഎസ്എസ് ആപ്തവാക്യം ചെലവാകില്ല'; ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ രൂക്ഷ പ്രതികരണവുമായി ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ

ശരത് ഓങ്ങല്ലൂർ
|
3 Jan 2026 2:16 PM IST

'ഹിന്ദുക്കളും ഇന്ത്യയിൽ കുടിയേറി പാർത്തവർ'

കോട്ടയം: 'ഇന്ത്യ ഫോർ ഹിന്ദൂസ്' ( ഇന്ത്യ ഹിന്ദുക്കൾക്ക് ) എന്ന ആർഎസ്എസ് ആപ്തവാക്യം ഇന്ത്യയിൽ ചെലവാകില്ലെന്ന് ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. മതഭ്രാന്തൻമാരെ നിയന്ത്രിക്കാൻ ഭരണത്തിലുള്ളവരാണ് ഉത്തരവാദിത്തപ്പെട്ടവർ എന്നും അദ്ദേഹം പറഞ്ഞു. പനയമ്പാല സെയ്ന്റ്‌റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലെ ശതാബ്ദിച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ.

ഹിന്ദുക്കളും ഇന്ത്യയിൽ കുടിയേറി പാർത്തവരാണ്. ക്രിസ്മസിന് തൊട്ടുമുമ്പായി നടന്ന ആക്രമസംഭവങ്ങളിൽ ബജറംഗ് ദൾ പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 'വിദേശമതം വേണ്ട എന്നാണ് പള്ളിക്ക് പുറത്ത് പ്രതിഷേധിച്ചവർ പറഞ്ഞിരുന്നത്. എത്ര തെറ്റാണ് ഇവർ പറയുന്നത്. ക്രിസ്തുവിനുമുൻപ് 2000 ബിസിയിൽ ഇറാനിൽനിന്ന് ഇവിടെ കുടിയേറിപ്പാർത്ത ആര്യന്മാർ ബ്രാഹ്മണീയ ആരാധന ഉണ്ടാക്കിക്കഴിഞ്ഞ് രൂപപ്പെട്ടതാണ് ഹിന്ദുമതം. ഇന്ത്യയിൽ ജനിച്ചുവളർന്ന ഒരു ആര്യനും ഇല്ല, ഒരു ഹിന്ദുവും ഇല്ല. എല്ലാവരും ഇറാൻ പ്രദേശത്തുനിന്ന് വന്നവരാണ്. അന്ന് സിന്ധുനദീതടസംസ്‌കാരം ഇവിടെ ഉണ്ടായിരുന്നു. അത് ക്രിസ്തു വിന് മുൻപ് 4000 ബിസിയിൽ ദ്രാവി ഡന്മാർ മുഖാന്തരം ഉണ്ടായതാണ്. ദ്രാവിഡന്മാരും ഇവിടത്തുകാരല്ല.

എഡി 52 മുതൽ ഇവിടെ ജീവിക്കുന്നവരാണ് ക്രിസ്താനികൾ. ഈ രാജ്യത്തെ പൗരന്മാരാണ്. ഇവിടെ ഇസ്രയേലിൽനിന്നുള്ള ക്രിസ്ത്യാനികളില്ല. അറബി രാജ്യങ്ങളിൽനിന്നുള്ള ക്രിസ്ത്യാനികളില്ല. ഈ ഒറിജിൻ ഉള്ളവരാണ്. മുസ്ലിങ്ങളും അങ്ങനെത്തന്നെ. വിദേശികൾ പോകണമെന്നു പറയുന്നത് അറിവില്ലായ്മയാണ്. ആ അറിവില്ലായ്മയ്ക്ക് ഓശാനപാടുന്ന ഭരണകൂടം ഇവിടെയുള്ളപ്പോൾ ന്യൂനപക്ഷങ്ങൾ തമസ്‌ക്കരിക്കപ്പെടുമെന്നും ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ പറഞ്ഞു.

Similar Posts