
'ഇത് കാരുണ്യ മാസം, കേരളത്തിന്റെ മതസാഹോദര്യം വിദ്വേഷ പ്രചാരണങ്ങൾ കൊണ്ട് തകർക്കാനാവില്ല'; പാളയം ഇമാം
|ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ വിശ്വാസികൾക്ക് വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കി പാളയം ഇമാമും കൂടെയുണ്ട്
തിരുവനന്തപുരം: കേരളത്തിന്റെ മതസാഹോദര്യം വിദ്വേഷ പ്രചാരണങ്ങൾ കൊണ്ട് തകർക്കാൻ കഴിയുന്നതല്ലെന്ന് പാളയം ഇമാം സുഹൈബ് മൗലവി. ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ വിശ്വാസികൾക്ക് വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കി പാളയം ഇമാമും കൂടെയുണ്ട്.
വിശ്വാസങ്ങൾ വ്യത്യസ്തമാണെങ്കിലും മാനവികമായി എല്ലാവരും പരസ്പരം സഹായിക്കുന്ന രീതിയാണ് നമ്മുടെ നാടിന്റേതെന്ന് പാളയം ഇമാം മീഡിയവണിനോട് പറഞ്ഞു. ' പൊങ്കാല റമദാനിലാണ് വന്നത്. ഈ സമയത്തും നമ്മുടെ നാട്ടിലേക്ക് പൊങ്കാലയിടാൻ സഹോദരിമാർ വരുമ്പോൾ അവർക്ക് അതിഥികൾ എന്ന നിലയിലുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ആതിഥേയർ എന്ന നിലക്ക് നമ്മൾക്ക് എല്ലാ ബാധ്യതകളുമുണ്ട്. റമദാന്റെ കാരുണ്യം വിശ്വസികൾക്കെന്നപോലെ സഹോദര സമുദായങ്ങൾക്കും അനുഭവിക്കാനുള്ളതാണ്. റമദാൻ കാരുണ്യത്തിന്റെ മാസമാണ്. ദൈവത്തിന്റെ കൃപയും സ്‌നേഹവും മനുഷ്യന് ആർജിക്കാൻ സാധിക്കണമെങ്കിൽ മനുഷ്യനെ സ്‌നേഹിച്ചുകൊണ്ടും കരുണ കാണിച്ചുകൊണ്ടും മനുഷ്യപറ്റുള്ള പെരുമാറ്റം കൊണ്ടും മാത്രമേ സാധിക്കൂ എന്ന വലിയ പാഠം റമദാൻ നൽകുന്നുണ്ട്'- പാളയം ഇമാം പറഞ്ഞു.
ആറ്റുകാൽ പൊങ്കാലക്ക് എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കാൻ വിശ്വാസികളോട് ഇമാം ആവശ്യപ്പെട്ടിരുന്നു.ജുമുഅ ഖുതുബയിലാണ് (പ്രസംഗം) ഡോ.സുഹൈബ് മൗലവി വിശ്വാസികളോട് ഇക്കാര്യങ്ങള്‍ ഉണര്‍ത്തിയത്. ആചാരങ്ങളിലും ചടങ്ങുകളിലും പങ്കാളികളാകുന്നില്ലെങ്കിലും കുട്ടികളും സഹോദരികളുമടക്കം തിരുവനന്തപുരത്തെത്തുന്നവര്‍ക്ക് ഏറ്റവും നല്ല ആതിഥേയരായി മാറാന്‍ സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സാധ്യമാകുന്ന വിധേനയെല്ലാം ഭക്ഷണവും പാനീയങ്ങളുമെല്ലാം എത്തിച്ചുനല്‍കാനും വിശ്രമിക്കാനുള്ള സൗകര്യങ്ങളൊരുക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നമ്മുടെ പള്ളികളും വീടുകളും പൂര്‍ണമായും അവര്‍ക്ക് മുന്‍പില്‍ തുറക്കപ്പെടുന്ന ഒരു സാഹചര്യം ഒരുക്കാനാകേണ്ടതുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങളിലൂടെ മാത്രമേ ലോകത്തും രാജ്യത്തും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയെയും വിദ്വേഷത്തെയും പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ബോധ്യം നമുക്കുണ്ടാവണം'. സുഹൈബ് മൗലവി ജുമുഅ ഖുതുബയില്‍ പറഞ്ഞിരുന്നു.