< Back
Kerala
ഒപ്പം നിന്നവരെ ഒപ്പം കൂട്ടാതെ,ഒറ്റയ്ക്ക് പോയി ഒപ്പ് വെച്ചപ്പോൾ; പിഎം ശ്രീയില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍
Kerala

'ഒപ്പം നിന്നവരെ ഒപ്പം കൂട്ടാതെ,ഒറ്റയ്ക്ക് പോയി ഒപ്പ് വെച്ചപ്പോൾ'; പിഎം ശ്രീയില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍

Web Desk
|
29 Oct 2025 11:51 AM IST

വിധേയത്വം അടിമത്വത്തിൻ്റെ ആദ്യ പടിയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം

കണ്ണൂര്‍: പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാർ ഒപ്പിട്ടതിൽ വിമർശനവുമായി മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍ രൂപേഷ് പന്ന്യൻ.

ആശാ വർക്കർമാരുടെ വിഷയത്തിൽ നടപടി എടുക്കാത്ത സർക്കാർ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് രൂപേഷ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.ആശാ വർക്കർമാരുടെ വിഷയത്തിൽ നടപടി എടുക്കാത്ത സർക്കാർ നടപടിയെ വിമർശിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.ഒപ്പുവെക്കേണ്ടതിന് ഒപ്പുവെക്കാത്ത സർക്കാർ പിഎം ശ്രീയിൽ ഒപ്പിട്ടു. സാധാരണക്കാരും മനുഷ്യരാണെന്ന തിരിച്ചറിവുണ്ടാകുമ്പോൾമാത്രമെ മാനവികത എന്ന പദത്തിൻ്റെ അർത്ഥമെന്തെന്ന് പഠിക്കാനാവൂ എന്നും രൂപേഷിൻ്റെ എഫ് ബി പോസ്റ്റില്‍ പറയുന്നു. വിധേയത്വം അടിമത്വത്തിൻ്റെ ആദ്യ പടിയാണെന്നും അടിമത്വത്തിൻ്റെ നുഖം പേറുന്നവരാകരുത് നമ്മളാരും തന്നെയെന്നും രൂപേഷ് വിമര്‍ശിക്കുന്നു..

രൂപേഷ് പന്ന്യന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നിരാശ പേറും

ആശമാർ"ക്കൊപ്പി"ല്ല..

വിലക്കയറ്റം

വിലക്കുവാ"നൊപ്പി"ല്ല...

ക്ഷേമ പെൻഷനുകൾ

കൂട്ടുവാ"നൊപ്പി"ല്ല...

ഒപ്പ് വെക്കേണ്ടതിനൊപ്പ്

വെക്കാതെ...

ഒപ്പം നിന്നവരെ

ഒപ്പം കൂട്ടാതെ..

ഒറ്റയ്ക്ക് പോയി

ഒപ്പ് വെച്ചപ്പോൾ...

ഒപ്പിന്നടിയിൽ

ഒളിഞ്ഞിരിക്കുന്ന...

കെട്ടുകൾ കാണാതെ

ഒപ്പു വെച്ചിട്ട്...

ഒപ്പ് കൊണ്ടൊരു

പ്രശ്നവുമില്ലെന്നും...

കെട്ടുകളൊന്നും

കുരുക്കുകളല്ലെന്നും..

ഒപ്പിനെ നോക്കി

ഉറക്കെ പറയുമ്പോൾ...

വില പോയ ഒപ്പായി

വിരൽ തുമ്പിൽ തൂങ്ങാതെ...

വിട പറഞ്ഞോളൂ

വിലയില്ലാ"ത്തൊപ്പേ" നീ...

( വിധേയത്വം

അടിമത്വത്തിൻ്റെ

ആദ്യ പടിയാണ്...

അടിമത്വത്തിൻ്റെ

നുഖം പേറുന്നവരാകരുത്

നമ്മളാരും തന്നെ...

അധികാരത്തിൻ്റെ

അകം പറ്റി നിൽക്കുന്നവരും

പണത്തിൻ്റെ പകിട്ടിൽ

ജീവിക്കുന്നവരും

മാത്രമല്ല ....

സാധാരണക്കാരും മനുഷ്യരാണെന്ന തിരിച്ചറിവുണ്ടാകുമ്പോൾ

മാത്രമെ മാനവികത എന്ന പദത്തിൻ്റെ അർത്ഥമെന്തെന്ന്

പഠിക്കാനാവൂ... )

അതിനിടെ,പിഎം ശ്രീയിൽ സിപിഐയെ വീണ്ടും ചർച്ചക്ക് വിളിച്ച് സിപിഎം. എന്നാൽ ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം സിപിഐ അവൈലബിൾ സെക്രട്ടേറിയേറ്റിന് ശേഷം തീരുമാനിക്കും. കൃത്യമായ പരിഹാര നിർദേശങ്ങൾ ഇല്ലാതെ ചർച്ചയ്ക്ക് പോയിട്ട് കാര്യമില്ലെന്നാണ് നേതാക്കളുടെ നിലപാട്.

തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കേ സിപിഐയുടെ തീരുമാനം മുന്നണിയെ ആകെ ഉലച്ചിട്ടുണ്ട്. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്നാണ് നിലവിലെ വിവരം. സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്.കണ്ണൂരിലായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പരിപാടികൾ റദ്ദാക്കി പുലർച്ചെ തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും അനുനയത്തിനായി വീണ്ടും നേരിട്ടിറങ്ങും എന്നാണ് സൂചന.

Similar Posts