< Back
Kerala
kerala highcourt
Kerala

സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്: 6 ആര്‍.എസ്.എസ് പ്രവർത്തകരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

Web Desk
|
29 Aug 2024 9:34 PM IST

2002 ഫെബ്രുവരിയിൽ പാനൂരില്‍ സി.പി.എം പ്രവര്‍ത്തകനായ തഴയില്‍ അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി

തലശ്ശേരി: പാനൂരില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് ആര്‍.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവച്ചു. സിപിഎം പ്രവര്‍ത്തകനായ തഴയില്‍ അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. ഈ കേസിലെ പ്രതികൾക്ക് തലശ്ശേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷയും അന്‍പതിനായിരം രൂപ പിഴയും തലശ്ശേരി സെഷൻസ് കോടതി വിധിച്ചിരുന്നു.

ജസ്റ്റിസ്. പി.ബി. സുരേഷ് കുമാർ ജസ്റ്റിസ്. സി. പ്രതീപ്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ശിക്ഷ ശരിവെച്ചത്. ആർഎസ്എസ് - ബിജെപി പ്രവര്‍ത്തകരായ പാനൂര്‍ കുറ്റേരി സ്വദേശി സുബിന്‍ എന്ന ജിത്തു, മൊകേരി വള്ളങ്ങാട് പുതിയോത്ത് അനീഷ് എന്ന ഇരുമ്പന്‍ അനീഷ്, തെക്കേ പാനൂരിലെ പിപി പുരുഷോത്തമന്‍, മൊകേരി വള്ളങ്ങാട് ഇപി രാജീവന്‍ എന്ന പൂച്ച രാജീവന്‍, തെക്കേ പാനൂരിലെ എന്‍കെ രാജേഷ് എന്ന രാജു, പാനൂര്‍ പന്ന്യന്നൂര്‍ ചമ്പാട് സ്വദേശി കെ രതീശന്‍ എന്നിവരെയാണ് ശിക്ഷിച്ചിരിക്കുന്നത്.

കൊലപാതകം കൂടാതെ അതിക്രമിച്ച് കടക്കല്‍, ആയുധവുമായി സംഘം ചേരല്‍ എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്. 2002 ഫെബ്രുവരി പതിനഞ്ചിനാണ് സിപിഎം പ്രവർത്തകനായ അഷ്‌റഫ് കൊല്ലപ്പെട്ടത്. പാനൂര്‍ ബസ്റ്റാന്‍ഡിലെ കടയില്‍ വെച്ചാണ് ആറംഗ സംഘം അഷ്‌റഫിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.

Similar Posts