
'പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഒരുപാട് കാത്തിരിക്കേണ്ടിവരും, വിലക്കയറ്റത്തോതിൽ കേരളം നമ്പർ വൺ'; പി.സി വിഷ്ണുനാഥ്
|തുടർച്ചയായ മൂന്നാം ദിവസമാണ് നിയമസഭയില്‍ അടിയന്തര പ്രമേയം ചർച്ചക്കെടുക്കുന്നത്
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി കൂടിയെന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എ . നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യത്ത് ഏറ്റവും അധികം പണപ്പെരുപ്പമുള്ള സംസ്ഥാനമായി കേരളം മാറി. വിലക്കയറ്റത്തോതിൽ കേരളം നമ്പർ വൺ ആണ്.മലയാളിക്ക് ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെളിച്ചെണ്ണ.പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഒരുപാട് കാത്തിരിക്കേണ്ടിവരുമെന്നും പപ്പടം ചുട്ടു തിന്നേണ്ടി വരുമെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു.
'സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടില്ല എന്ന് ബിജിഎം ഇട്ട് കുറെ ഓടിച്ചതാണ്.വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന് മുന്നിൽ ഒരു മാർഗ്ഗമേയുള്ളൂ. അന്തർദേശീയ വിലക്കയറ്റ വിരുദ്ധ കോൺക്ലേവ് സംഘടിപ്പിക്കണം.ഇപ്പോൾ കോൺക്ലേവിന്റെ കാലമല്ലേയെന്നും' വിഷ്ണുനാഥ് പരിഹസിച്ചു.
'മന്ത്രി അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന് പറഞ്ഞപ്പോൾ വലിയ കരഘോഷം ഭരണപക്ഷത്തുനിന്ന് കേട്ടു. ഭരണപക്ഷം പോലും കയ്യടിക്കണമെങ്കിൽ എത്രമാത്രം ഗൗരവത്തിലാണ് അവർ ഇതിനെ കാണുന്നത്.അവർക്ക് ഇത് ചർച്ച ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഞങ്ങളോടുള്ള പ്രതിബദ്ധത കൊണ്ട് അവർ കൈയടിച്ചുവെന്നാണ് കരുതുന്നതെന്നും' വിഷ്ണുനാഥ് പറഞ്ഞു.
തുടർച്ചയായ മൂന്നാം ദിവസമാണ് നിയമസഭയില്‍ അടിയന്തര പ്രമേയം ചർച്ചയ്ക്ക് എടുക്കുന്നത്.