< Back
Kerala
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; സ്‌പെഷ്യൽ തപാൽ വോട്ട് അടങ്ങിയ ബാലറ്റ് പെട്ടി ഇന്ന് പരിശോധിക്കും
Kerala

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; സ്‌പെഷ്യൽ തപാൽ വോട്ട് അടങ്ങിയ ബാലറ്റ് പെട്ടി ഇന്ന് പരിശോധിക്കും

Web Desk
|
15 Feb 2023 6:27 AM IST

ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് പെട്ടി പരിശോധിക്കാനുള്ള ഇടക്കാല ഉത്തരവിട്ടത്

മലപ്പുറം: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിലെ സ്പെഷൽ തപാൽ വോട്ട് അടങ്ങിയ ബാലറ്റ് പെട്ടി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഇന്ന് പരിശോധിക്കും. ഹൈക്കോടതിയുടെ കസ്റ്റഡിയിലാണ് നിലവിൽ തപാൽ ബോക്സുകൾ ഉള്ളത്. ഹരജിക്കാർക്കും അവരുടെ അഭിഭാഷകർക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകർക്കും ബാലറ്റ് പെട്ടി പരിശോധിക്കുന്ന സ്ഥലത്ത് പ്രവേശനം നൽകും. ബാലറ്റ് പെട്ടി കാണാതായതിൽ ദുരൂഹത ഉണ്ടെന്നാണ് ഹരജിക്കാരുടെ ആരോപണം. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് പെട്ടി പരിശോധിക്കാനുള്ള ഇടക്കാല ഉത്തരവിട്ടത്.

കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി ബാബുവിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ ജില്ലാ കലക്ടർ എസ്.പിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു.

സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ എൻ. സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്‍റ് എസ്. രാജീവ്, സഹകരണ ജോ. രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ്, നിലവിൽ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവർക്കായിരുന്നു ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ്. ഇതിന് ഉദ്യോഗസ്ഥർ മറുപടി നൽകുകയും ചെയ്തു.

അബദ്ധത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടിയുമായി നിയമസഭാ മണ്ഡലത്തിലെ ബാലറ്റ് മാറിപ്പോയെന്നാണ് നോട്ടീസിന് മറുപടി നൽകിയ ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നാണ് സൂചന. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും ഉദ്യോഗസ്ഥരുടെ വിശദീകരണവും ഉൾപ്പെടുത്തിയാണ് അന്തിമ റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുക. ഇതിന് ശേഷമാകും സംഭവത്തിൽ തുടർനടപടികൾ.

Similar Posts