< Back
Kerala
Periyar fish kill,pinarayi vijayan,periyar,fishkill,latest malayalam news,പെരിയാര്‍ മത്സ്യക്കുരുതി,പെരിയാര്‍ മലിനീകരണം,ഏലൂര്‍,മുഖ്യമന്ത്രിയുടെ മറുപടി,നിയമസഭാ സമ്മേളനം
Kerala

പെരിയാറിലെ മത്സ്യക്കുരുതി: രാസമാലിന്യം ഒഴുക്കിവിട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

Web Desk
|
11 Jun 2024 1:28 PM IST

ഓക്സിജൻ കുറഞ്ഞ ജലം ഒഴുകിയെത്തിയതാണ് അപകടകാരണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: പെരിയാറിലെ മത്സ്യങ്ങൾ ചത്തതിൽ 13.56 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ . നഷ്ടപരിഹാരം സംബന്ധിച്ച് നിർദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കും.രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല. പാതാളം റെഗുലേറ്റർ ബ്രിഡ്ജ് തുറന്നപ്പോൾ മേൽത്തട്ടിൽ നിന്നുള്ള ഓക്സിജൻ കുറഞ്ഞ ജലം ഒഴുകിയെത്തിയതാണ് അപകടകാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടി. ജെ വിനോദിന്റെ സബ്മിഷനാണ് മുഖ്യമന്ത്രിയുടെ മറുപടി.

മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍വയലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. വെള്ളത്തിന്‍റെ സാമ്പിള്‍ പരിശോധിച്ചതില്‍ ഡിസോള്‍വ്ഡ് ഓക്‌സിജന്റെ അളവ് മത്സ്യങ്ങള്‍ക്ക് ജീവിക്കുന്നതിന് ആവശ്യമായ അളവിലും കുറവായി കാണപ്പെട്ടു. മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് പാതാളം റെഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ റെഗുലേറ്ററിന് മുകള്‍ വശത്തുനിന്ന് ഓക്‌സിജന്റെ അളവു കുറഞ്ഞ ജലം കൂടിയ അളവില്‍ ഒഴുകിയെത്തിയതാണ് മത്സ്യനാശത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പെരിയാറിന്റെ തീരത്തുനിന്നുള്ള ഫാക്ടറികളില്‍ നിന്നും രാസമാലിന്യം ഒഴുക്കിവിട്ടതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. പെരിയാര്‍ നദിയിലേക്ക് പാഴ്ജലം ശുദ്ധീകരണത്തിനുശേഷം പുറംതള്ളുന്നതിന് അനുവദിച്ചിട്ടുള്ള 5 വ്യവസായശാലകളില്‍ നിന്നും മലിനജലം പുറന്തള്ളുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ഏലൂര്‍, എടയാര്‍ ഭാഗത്തുള്ള വ്യവസായ ശാലകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടര്‍ന്നുള്ള ദിവസങ്ങളിലും വിശദമായ പരിശോധന നടത്തിയിരുന്നെന്നും സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.


Similar Posts