
വരുന്നു കെ-ഫെനി; മാർച്ച് മാസത്തിൽ ഉത്പാദനം ആരംഭിക്കുമെന്ന് ബാങ്ക് പ്രസിഡൻ്റ്
|മാർച്ച് മാസത്തിൽ ഉത്പാദനം തുടങ്ങി ഉടൻ വിപണിയിൽ എത്തിക്കുമെന്ന് ബാങ്ക് പ്രസിഡൻ്റ് ടി.എം. ജോഷി മീഡിയവണിനോട്
തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ മേഖലയിൽ ഫെനി ഉത്പാദനത്തിന് അനുമതി. കണ്ണൂർ പയ്യാവൂർ സഹകരണ ബേങ്കിനാണ് കെ - ഫെനി എന്ന പേരിൽ കശുമാങ്ങയിൽ നിന്നുള്ള ലഹരി പാനീയം നിർമിക്കാൻ എക്സൈസ് വകുപ്പ് പ്രാഥമികാനുമതി നൽകിയിരിക്കുന്നത്. മാർച്ച് മാസത്തിൽ ഉത്പാദനം തുടങ്ങി ഉടൻ വിപണിയിൽ എത്തിക്കാനാണ് ബാങ്ക് അധികൃതരുടെ തീരുമാനം.
ബീവറേജസ് ഔട്ട്ലെറ്റുകൾ വഴിയാകും കെ. ഫെനി വിപണിയിലെത്തുക എന്ന് പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി.എം. ജോഷി മീഡിയവണിനോട് പറഞ്ഞു. മാർച്ച് ഇരുപതിനുള്ളിൽ ഉത്പാദനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിവറേജ് കോർപറേഷൻ മുഖേനയായിരിക്കും വില്പന. ഫെനിയുടെ വില സംബന്ധിച്ച് എക്സൈസ് വകുപ്പും സഹകരണ വകുപ്പും ബിവരേജ് കോർപ്പറേഷനും ആലോചിച്ച് തീരുമാനിക്കും.
നിലവിൽ കശുവണ്ടിയുടെ വില 160 രൂപയാണ്. ഇനിമുതൽ കശുമാമ്പഴം എടുക്കുന്നതോടുകൂടി 260 രൂപയാകും. വിദേശത്തേക്ക് കയറ്റി അയക്കാൻ തുടങ്ങിയാൽ കശുമാമ്പഴത്തിന് മാത്രം 500 രൂപവരെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.