< Back
Kerala
വ്യക്തി താത്പര്യമല്ല പ്രധാനം, തിരുത്താത്തവർക്ക് സിപിഎമ്മിൽ സ്ഥാനമില്ല, - പി. ജയരാജൻ
Kerala

'വ്യക്തി താത്പര്യമല്ല പ്രധാനം, തിരുത്താത്തവർക്ക് സിപിഎമ്മിൽ സ്ഥാനമില്ല, - പി. ജയരാജൻ

Web Desk
|
25 Dec 2022 2:37 PM IST

പാർട്ടിക്ക് കീഴടങ്ങുന്ന നിലപാടാണ് ഓരോ നേതാവും അംഗവും സ്വീകരിക്കേണ്ടത്

കണ്ണൂർ: ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയുമായി രംഗത്ത് എത്തിയതിന് പിന്നാലെ പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ പൊതുവവേദിയിലും മുന്നറിയിപ്പുമായി പി.ജയരാജൻ. വ്യതിചലനം തിരുത്താത്തവർക്ക് സി പി എമ്മിൽ സ്ഥാനം ഉണ്ടാകില്ലെന്ന് പി ജയരാജൻ പറഞ്ഞു. 'പാർട്ടി താത്പര്യത്തിന് കീഴ്വഴങ്ങുന്ന നിലപാടാണ് നേതാക്കൾ സ്വീകരിക്കേണ്ടതെന്നും പിജെ പറഞ്ഞു. കാസർകോട്ടെ പൊതുപരിപാടിയിലാണ് പി. ജയരാജന്റെ ഓർമപ്പെടുത്തൽ.

'തിരുത്താത്തവർക്ക് CPMൽ സ്ഥാനമില്ല, 'പാർട്ടി നയത്തിൽ നിന്ന് വ്യതിചലനമുണ്ടായാൽ ഇടപെടും, തിരുത്താൻ ആവശ്യപ്പെടും, വ്യക്തി താത്പര്യം പാർട്ടി താത്പര്യത്തിന് കീഴ്‌പെടണം, ഇത് ഓരോ പാർട്ടി അംഗവും ഒപ്പിട്ട് നകുന്ന പ്രതിജ്ഞയാണ്, മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തമാണ് സിപിഎമ്മിന്റെ രീതിയെന്നും പി.ജയരാജൻ പറഞ്ഞു.

അതേസമയം, ആയുർവേദ റിസോർട്ടിലെ സാമ്പത്തിക ക്രമക്കേടിൽ ഇപി ജയരാജനെതിരെ പി ജയരാജൻ പാർട്ടിക്ക് പരാതി നൽകും. പരാതി പരിശോധിക്കാൻ പാർട്ടികമ്മീഷനെ വെച്ചേക്കും. അതേസമയം പി. ജയരാജന്റെ ആരോപണബോംബ് സി.പി.എമ്മിൽ പുതിയ ചേരി രൂപപ്പെടുന്നതിന്റെ സൂചനയെന്ന് വിലയിരുത്തൽ. കണ്ണൂർ നേതാക്കൾക്കിടയിൽ കോടിയേരി രൂപപ്പെടുത്തിയിരുന്ന സമവായ ഫോർമുല നഷ്ടമായതിന്റെ തുടക്കമായും പി.ജെയുടെ ആരോപണത്തെ കാണുന്നവരുണ്ട്.കണ്ണൂർ നേതാക്കൾക്കിടയിൽ നേരത്തെയും ചില അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും കോടിയേരി സെക്രട്ടറി ആയിരുന്ന കാലത്ത് അത് നിഴലിച്ച് നിന്നിരുന്നില്ല. മുന്നണിയിൽ ആയാലും പാർട്ടിയിൽ ആയാലും തർക്കങ്ങൾ ഉണ്ടെങ്കിൽ നയതന്ത്ര മികവോടെ അത് കോടിയേരി കൈകാര്യം ചെയ്തിരുന്നു.

എന്നാൽ ആ ഫോർമുല നഷ്ടമായി എന്ന് വിളിച്ച് പറയുന്നതാണ് ഇ.പിക്കെതിരായ പി. ജയരാജന്റെ ആരോപണം. തന്നെക്കാൾ ജൂനിയറായ എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി ആക്കിയ ശേഷം പി.ബിയിൽ എടുത്തതോടെയാണ് ഇ.പിയുടെ പ്രശ്നം തുടങ്ങുന്നത്. എൽഡിഎഫ് കൺവീനർ ആയിട്ട് പോലും തിരുവനന്തപുരത്ത് വരാതെ അവധിയെടുത്ത് തന്റെ അതൃപ്തി പാർട്ടിയെ ബോധ്യപ്പെടുത്താൻ ഇ.പി ശ്രമിച്ചു. എന്നാൽ അനുനയിപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയോ മുഖ്യമന്ത്രിയോ പോയില്ല. ഇതിനിടയിലാണ് ഇ.പിക്കെതിരെ പാർട്ടിയെ വെട്ടിലാക്കിയ പി. ജയരാജന്റെ ആരോപണം.

Similar Posts