< Back
Kerala
സർക്കാർ ജീവനക്കാരുടെ സ്വകാര്യവിവരങ്ങൾ ദുരുപയോഗം ചെയ്തു; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹരജി ഹൈക്കോടതിയിൽ
Kerala

സർക്കാർ ജീവനക്കാരുടെ സ്വകാര്യവിവരങ്ങൾ ദുരുപയോഗം ചെയ്തു; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹരജി ഹൈക്കോടതിയിൽ

Web Desk
|
24 Feb 2026 6:46 AM IST

സ്പാര്‍ക് സോഫ്റ്റ്‌വെയറിൽ നൽകിയ ഫോൺ നമ്പറുകൾ നിയമവിരുദ്ധമായി ശേഖരിച്ചെന്നും വ്യക്തികളുടെ അനുമതി കൂടാതെ വിവരശേഖരണം നടത്തിയെന്നുമാണ് ഹരജിക്കാരുടെ വാദം

കൊച്ചി: സർക്കാർ ജീവനക്കാരുടെ സ്വകാര്യവിവരങ്ങൾ ദുരുപയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സ്പാര്‍ക് സോഫ്റ്റ്‌വെയറിൽ നൽകിയ ഫോൺ നമ്പറുകൾ നിയമവിരുദ്ധമായി ശേഖരിച്ചെന്നും വ്യക്തികളുടെ അനുമതി കൂടാതെ വിവരശേഖരണം നടത്തിയെന്നുമാണ് ഹരജിക്കാരുടെ വാദം.

രാഷ്ട്രീയപാർട്ടിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി വിവരങ്ങൾ ഉപയോഗിച്ചുവെന്നും ഹരജിയിൽ പറയുന്നു. ഡിഎ വർധനവടക്കം സർക്കാർ നൽകിയ ആനുകൂല്യങ്ങൾ എണ്ണിപ്പറഞ്ഞാണ് ജീവനക്കാരുടെ വാട്സാപ്പിലേക്ക് മുഖ്യമന്ത്രിയുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ സന്ദേശം എത്തിയത്. ലീഗ് അധ്യാപക നേതാവും കാലിക്കറ്റ് സർവകലാശാല സിൻഡിക്കേഡ് അംഗവുമായ റഷീദ് അഹമ്മദ്‌, സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാവായ അനിൽ കുമാർ കെ.എം എന്നിവരാണ് ഹരജി നൽകിയത് .

അതേസമയം നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. സർവേ റദ്ദാക്കി ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.ബജറ്റിൽ വകയിരുത്തിയ പണമാണ് സർവേയ്ക്ക് ചെലവഴിക്കുന്നതെന്നും അതിനാൽ ഹൈക്കോടതി ഇടപെടൽ ഭരണഘടനാ പ്രശ്നം ഉണ്ടാക്കുമെന്നുമാണ് സംസ്ഥാന സർക്കാരിൻ്റെ വാദം.

സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുക. സംസ്ഥാന സർക്കാരിന്റെ ഹരജിക്കെതിരെ തടസ ഹരജിയുമുണ്ട്. സർവ്വേയ്ക്ക് ആവശ്യമായ ധനകാര്യ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർവേ റദ്ദാക്കിയത്.





Similar Posts